പാലക്കാട്: പാലക്കാട് നഗരസഭയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സില്‍ ഹാളില്‍ എത്താന്‍ വൈകി എന്ന കാരണത്താല്‍ യുഡിഎഫ് കൗണ്‍സിലറെ വരണാധികാരി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം. പ്രശോഭിനാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്.

കൗണ്‍സില്‍ ഹാളില്‍ വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് മാറ്റിനിര്‍ത്തിയത്. കൗണ്‍സില്‍ യോഗം ചേര്‍ന്ന് മിനിറ്റുകള്‍ വൈകി 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിങ് ഓഫീസര്‍ ഇദ്ദേഹത്തോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ 17 അംഗങ്ങള്‍ മാത്രമാണ് യുഡിഎഫില്‍ നിന്ന് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഗ്യാസിന്റെ പ്രശ്‌നമുള്ളത് കൊണ്ട് ഗുളികവാങ്ങാനായി പോയതാണ് കൗണ്‍സില്‍ യോഗത്തിലെത്താന്‍ വൈകിയതിന്റെ കാരണമായി പ്രശോഭ് പറഞ്ഞത്. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭ ചെയര്‍മാനായി ബിജെപിയിലെ പി സ്മിതേഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിജെപിക്ക് നഗരസഭയില്‍ 25 അംഗങ്ങളാണ് ഉള്ളത്. 18 അംഗങ്ങള്‍ക്ക് പുറമെ ഒരു സ്വതന്ത്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു.