കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കോഴിക്കോട് കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ സി ശോഭിത. പാറോപ്പടി ഡിവിഷനിലെ തോല്‍വി അന്വേഷിക്കുന്ന പേരില്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നു. പി എം നിയാസിന്റെ തോല്‍വിക്ക് തന്റെ ഭര്‍ത്താവിനെ പഴിചാരാനാണ് ശ്രമം. വനിത എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കള്‍ നല്‍കുന്നില്ല എന്നും പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നു എന്നും ശോഭിത പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി അബുവിന്റെ മകളും കഴിഞ്ഞ കൗണ്‍സിലിലെ യുഡിഎഫ് കക്ഷി നേതാവുമാണ് ശോഭിത.

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ പാറോപ്പടി വാര്‍ഡില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസിന്റെ പരാജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായത്. പരാജയ കാരണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് മുതിര്‍ന്ന കൗണ്‍സിലര്‍ കെ.സി. ശോഭിത രംഗത്തെത്തിയത്. താന്‍ നേതാക്കളുടെ പെട്ടി തൂക്കി വന്നവളല്ലെന്നും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പാത പിന്തുടര്‍ന്ന് എത്തിയവളാണെന്നും വ്യക്തമാക്കിയ അവര്‍, ചുവപ്പ് കാര്‍ഡ് കാട്ടി തന്നെ പുറത്താക്കാന്‍ നോക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സത്യമേവ ജയതേ....

കോര്‍പറേഷന്‍ കൗണ്‍സിലില്‍ തുടര്‍ച്ചയായി നാലാം തവണയും പ്രതിനിധി ആവാന്‍ എനിക്ക് അവസരം നല്‍കിയ വോട്ടര്‍മാരോട് ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ. ജയം സുനിശ്ചിതമായ വാര്‍ഡുകള്‍ തരപ്പെടുത്തിയല്ല മത്സരത്തിന് ഇറങ്ങിയത്. പാര്‍ട്ടി നിര്‍ദേശിച്ച വാര്‍ഡില്‍ വെല്ലുവിളി ഏറ്റെടുത്ത്, പാര്‍ട്ടി പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും വിശ്വാസം അര്‍പ്പിച്ചു രംഗത്തുവന്നപ്പോള്‍ നാട്ടുകാര്‍ നല്‍കിയ പിന്തുണയാണ് എല്ലാം നിശ്ചയിച്ചത്.

ഇത്തവണ പാറോപ്പടി വാര്‍ഡില്‍ കോണ്‍ഗ്രസ് തോറ്റത്തില്‍ ഏറെ വേദനിക്കുന്ന പ്രവര്‍ത്തകയാണ് ഞാന്‍. കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ പാറോപ്പടി മാത്രമല്ല, കോണ്‍ഗ്രസ് തോറ്റ മറ്റെല്ലാ വാര്‍ഡുകളിലെയും പരാജയം വേദനാജനകമാണ്. എന്നാല്‍ പാറോപ്പടി പരാജയം മാത്രം അന്വേഷിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണെന്ന് മനസിലാവുന്നില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ, അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ എന്നെയും കുടുംബത്തെയും വേട്ടയാടുന്ന, പാര്‍ട്ടിയില്‍ ഇകഴ്ത്തി കാണിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സ്വന്തം ബിസിനസുമായി കഴിയുന്ന എന്റെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകനല്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ആയി വെക്കുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം താല്പര്യമില്ല എന്ന് അറിയിച്ചിരുന്നു. പിന്നീട് നിര്‍ബന്ധിച്ചു വെച്ച ശേഷം, അവിടെ തോറ്റതിന് അദ്ദേഹത്തെ പഴി ചാരാന്‍ ശ്രമം നടക്കുകയാണ്. ഒട്ടേറെ പ്രശ്‌നങ്ങള്‍ അവഗണിച്ചാണ് 15 വര്‍ഷമായി കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്നത്. വനിത എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കള്‍ തരുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും കടുത്ത അവഗണന നേരിട്ടിട്ടുണ്ട്. കൗണ്‍സിലില്‍ സി.പി.എം ഭരണക്കാര്‍ എടുത്ത തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ കടുമണി ഒത്തുതീര്‍പ്പില്ലാതെ പോരാടിയപ്പോള്‍ ചുവപ്പ് കാര്‍ഡ് കാട്ടി റെഫറി കളിച്ച ചില നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ അന്വേഷണ നാടകവുമായി നിലവിളിക്കുന്നത്. കോണ്‍ഗ്രസ് തോറ്റ മറ്റു വാര്‍ഡുകളില്‍ എന്താണ് പരാജയ കാരണം എന്ന് കണ്ടെത്താന്‍ ഇവര്‍ക്ക് താല്പര്യമില്ല. കാരണം ഇതിലെല്ലാം പ്രവീണ്യമുള്ള ചില നേതാക്കളുടെ പങ്കുണ്ട്.

പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനും പുകച്ചു പുറത്ത് ചാടിക്കാനും ഇവര്‍ നടത്തുന്ന ശ്രമം പൊരുതി തോല്‍പ്പിച്ചേ പറ്റു. കാരണം ഞാന്‍ നേതാക്കളുടെ പെട്ടി തൂകി വന്ന ആളല്ല. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അവിസ്മരണീയമായ പോരാട്ട പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസില്‍ എത്തിയ പ്രവര്‍ത്തകയാണ്. പദവികള്‍ മാത്രം സ്വപ്നം കണ്ട് നെട്ടോട്ടം ഓടുന്നവര്‍ക്ക് ഒരു സാധാരണ കോണ്‍ഗ്രസുകാരിയുടെ ഹൃദയ വേദന ഉള്‍കൊള്ളാന്‍ കഴിയാത്തത് സ്വാഭാവികം മാത്രം....