തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിനെതിരെ മറുപടിയുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. താന്‍ ഉമ്മന്‍ചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മന്‍ചാണ്ടിപോലും പറഞ്ഞിട്ടില്ലെന്ന് ഗണേശ് കുമാര്‍. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കില്‍ അത് പറയാം. വായില്‍ വിരല്‍ ഇട്ടാല്‍ കടിക്കും. മേലില്‍ ഇത് പറയരുതെന്നും മന്ത്രി പ്രതികരിച്ചു.

തന്റെ കുടുംബം തകര്‍ക്കാനും മക്കളെ തന്നില്‍ നിന്ന് വേര്‍പിരിക്കാനും ഉമ്മന്‍ചാണ്ടി ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും കുടുംബ തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. മുന്‍പ് മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നും ഉമ്മന്‍ചാണ്ടി തന്നോട് കാണിച്ചത് വലിയ ദ്രോഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കും കുറേ പറയാനുണ്ട്. ഉമ്മന്‍ചാണ്ടിയാണ് തന്നെ ചതിച്ചത്. ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവെപ്പിച്ചു. തന്റെ രണ്ടു മക്കളെയും വേര്‍പിരിച്ചത് ഉമ്മന്‍ചാണ്ടിയാണ്. കാര്യങ്ങള്‍ പറയുമ്പോള്‍ അന്തസ്സ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയില്‍ കിടപ്പുണ്ട്. ഒരാള്‍ പോലും അതില്‍ ഹാജരാവുന്നില്ല. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മന്ത്രിസ്ഥാനം തരാം എന്ന് പറഞ്ഞിട്ട് എവിടെയെന്നും ചോദ്യം.

കൊടികുന്നില്‍ സുരേഷിന് ഇതറിയാം. ഒരു ചതിയന്‍ ആണെങ്കില്‍ കസേരയില്‍ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താന്‍ തെരഞ്ഞെടുപ്പ് ജയിച്ചു. പറയാന്‍ ഇറങ്ങിയാല്‍ കൂടി പോകും. ചാണ്ടി ഉമ്മന്‍ നിര്‍ത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയില്‍ എന്തുണ്ടെന്നും ചോദ്യം.

തലയില്‍ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാന്‍ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താന്‍ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കൂവെന്നും ഗണേഷ് കുമാര്‍.

കെ കരുണാകരന്റെ ഭാര്യയെ പറഞ്ഞ ആള്‍ ഇപ്പോള്‍ എവിടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടി ഗണേഷ് ചോദിച്ചു. രാഹുലിനെ വിലക്കാന്‍ പോലും ആ സമയത്ത് കോണ്‍ഗ്രസില്‍ ആരും ഉണ്ടായില്ല. കരുണാകരന്റെ ഭാര്യയെ പറഞ്ഞിട്ടും കെ സി വേണുഗോപാലിന് പോലും വിലക്കാന്‍ തോന്നിയില്ലെന്നും ഗണേഷ് വിമര്‍ശിച്ചു.

ചാണ്ടി ഉമ്മനും വിമര്‍ശനം

കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണങ്ങള്‍ക്കും ഗണേഷ് മറുപടി പറഞ്ഞു. സരിതയെക്കൊണ്ട് ഉമ്മന്‍ചണ്ടിക്കെതിരെ പറയിച്ചു എന്ന് ചാണ്ടി പറഞ്ഞതിനോട് ബൈബിള്‍ വചനം ഓര്‍മിപ്പിച്ചാണ് ഗണേഷ് പ്രതികരിച്ചത്. 'കള്ളസാക്ഷി പറയരുത്' എന്ന ബൈബിള്‍ വചനം ചാണ്ടി ഓര്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മ വന്നതെന്ന് പരിഹസിച്ച ഗണേഷ് കുമാര്‍, അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.

സി ബി ഐ തന്നോട് ചോദിച്ചതിന് നല്‍കിയ മൊഴി പൊതു സമൂഹത്തില്‍ ഉണ്ട്. സോളാര്‍ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന രീതിയിലാണ് താന്‍ സി ബി ഐക്ക് മൊഴി നല്‍കിയത്. എന്നാല്‍ ആ നന്ദി പോലും ഉമ്മന്‍ ചാണ്ടി തന്നോട് കാണിച്ചില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. ചാണ്ടി ഉമ്മന്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ എല്ലാം ഞാന്‍ വിളിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പത്തനാപുരത്ത് നടന്ന പരിപാടിയില്‍ പറഞ്ഞത്. തന്റെ പിതാവും ആര്‍.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. സോളാര്‍ പരാതിക്കാരിയുടെ പരാതി 18 പേജില്‍നിന്ന് 24 പേജ് ആയി കൂടിയതിനുപിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ കൊട്ടാരക്കര കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഒരിക്കല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. കാരണം ഉമ്മന്‍ചാണ്ടി നീതിക്കു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ സിഡി തേടി ഗണേഷ്‌കുമാര്‍ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കുമൊക്കെ യാത്രചെയ്തു. എന്നിട്ട് സിഡി കിട്ടിയോയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചിരുന്നു.