കണ്ണൂര്‍: കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്റെ പേരില്‍ സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കുഞ്ഞിക്കൃഷ്ണന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ സിപിഎം നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്, മധുസൂദനന്‍ എം.എല്‍.എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി.സന്തോഷ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ഫെബ്രുവരി 4 ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്യാന്‍ പോകുന്നത്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ വി.കുഞ്ഞികൃഷ്ണന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ വെളിപ്പെടുത്തലുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നില്‍ സിപിഎമ്മുകാര്‍ പ്രകടനം നടത്തിയിരുന്നു. കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

ഇതിന് പിന്നാലെ ആണ് ഫെബ്രുവരി 4 ന് നടക്കുന്ന ചടങ്ങിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ചടങ്ങ് തടസ്സപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂരില്‍ കോണ്‍ഗ്രസ് ബിജെപി പ്രകടനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന് ആശങ്ക. എസ് പിക്കും കത്ത് നല്‍കിയിരുന്നു. പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ല കളക്ടര്‍, ജില്ല പൊലീസ് മേധാവിക്കൊപ്പം ഫണ്ട് തട്ടിപ്പില്‍ ആരോപണവിധേയനായ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനന്‍, സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ഏരിയ സെക്രട്ടറി സന്തോഷ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ധനാപഹരണം നടന്നെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായിരുന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ സിപിഎം അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.