തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. ഷൈലജ ടീച്ചറുടെ കാലത്ത് തകര്‍ന്ന ആരോഗ്യരംഗം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു ദുരന്തമായി പരിണമിച്ചപ്പോള്‍ ടീച്ചറമ്മ മാലാഖയും ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് കള്ളിയങ്കാട്ട് നീലിയുമായി തീര്‍ന്നു. ടീച്ചറമ്മയുടെ പി.ആറിനെ കവച്ചുവെക്കാന്‍ വീണ ജോര്‍ജിന്റെ പി.ആറിന് കഴിയുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

മരണനിരക്കുകള്‍ പോലും ഒളിപ്പിച്ചു വച്ചുകൊണ്ടുള്ള മ്ലേച്ഛമായ പി.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ടീച്ചറമ്മ എന്ന ബ്രാന്റിന്റെ ജനനം. അഞ്ചു വര്‍ഷം മുമ്പ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറിനുള്ളില്‍ കത്രിക വച്ച് തുന്നിയതടക്കം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകള്‍ ഓരോന്നായി ഇപ്പോള്‍ പുറത്തു വരുമ്പോള്‍ വീണ ജോര്‍ജ് ഉള്ളില്‍ ചിരിക്കുകയാവുമെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

''വീണിതല്ലോ കിടക്കുന്നു ധരിണിയില്‍, ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!'

കേരളത്തിന്റെ ആരോഗ്യരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്ന്, അമേരിക്കയില്‍ നിന്നുള്ളവര്‍ പോലും കേരളത്തിന്റെ ആരോഗ്യമന്ത്രിയെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു എന്ന കഥ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ട ഒന്നാണ്. അമേരിക്കയില്‍ നിന്ന് ഒരാള്‍ വിളിച്ച് മാസ്‌ക് എത്തിക്കാന്‍ തന്നോട് അഭ്യര്‍ത്ഥിച്ചുവെന്ന് അന്നത്തെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറാണ് മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയൊക്കെയാണ് ഷൈലജ ടീച്ചര്‍, ടീച്ചറമ്മയായി മാറിയത്.

ഇന്ത്യാ മഹാരാജ്യത്തില്‍ കോവിഡിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ചത് കേരളമായിരുന്നു എന്നൊക്കെ അന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു . എന്നാല്‍ ഇന്ത്യയില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ നടന്ന സംസ്ഥാനം കേരളമായിരുന്നു എന്ന വസ്തുത പിന്നീടാണ് പുറത്തുവന്നത്. എന്നാല്‍ ഈ മരണനിരക്ക് ബോധപൂര്‍വ്വം മറച്ചുവച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പി.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നുവെന്നതാണ് ഏറെ ഗൗരവകരം. പിന്നീട്, കേന്ദ്ര ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോഴാണ് യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നത്. മരണനിരക്കുകള്‍ പോലും ഒളിപ്പിച്ചു വച്ചുകൊണ്ടുള്ള മ്ലേച്ഛമായ പി.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ടീച്ചറമ്മ എന്ന ബ്രാന്റിന്റെ ജനനം.

ഷൈലജ ടീച്ചറുടെ കാലത്ത് തകര്‍ന്ന ആരോഗ്യരംഗം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു ദുരന്തമായി പരിണമിച്ചപ്പോള്‍ ടീച്ചറമ്മ മാലാഖയും ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കള്ളിയങ്കാട്ട് നീലിയുമായി തീര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വീണാ ജോര്‍ജ് മാത്രമാണോ തെറ്റുകാരി? ടീച്ചറമ്മയുടെ പി.ആറിനെ കവച്ചുവെക്കാന്‍ വീണാ ജോര്‍ജിന്റെ പി.ആറിന് കഴിയുന്നില്ല എന്ന് മാത്രം. അഞ്ചു വര്‍ഷം മുമ്പ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറിനുള്ളില്‍ കത്രിക വച്ച് തുന്നിയതടക്കം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകള്‍ ഓരോന്നായി ഇപ്പോള്‍ പുറത്തു വരുമ്പോള്‍ വീണാ ജോര്‍ജ് ഉള്ളില്‍ ചിരിക്കുകയാവും. എന്തായാലും എല്ലാം കാണുന്ന ജനം ഇതിനെല്ലാം മറുപടി നല്‍കാന്‍ കാത്തിരിക്കുകയാണെന്ന് ഓര്‍ത്താല്‍ നന്ന്.'