തൃശൂർ: അനുകൂല കോടതി വിധി ഉണ്ടായിട്ടും, തൃശൂരിൽ ട്വന്റി20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടി വിവാദത്തിൽ. ചെമ്പൂക്കാവ് വാർഡിലെ ട്വന്റി20 സ്ഥാനാർത്ഥിയായ വിജയ ലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഇതോടെ, വിജയ ലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഇതിന് പിന്നിൽ സിപിഎമ്മാണെന്ന് ട്വന്റി20 നേതൃത്വം ആരോപിച്ചു. പരാജയ ഭീതിയെ തുടർന്നാണ് സിപിഐഎം വ്യാജ പരാതി നൽകിയതെന്നും ട്വൻ്റി 20 ആരോപിച്ചു.

ജില്ലാ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിട്ടും, ഉദ്യോഗസ്ഥർ തൻ്റെ പത്രിക സ്വീകരിച്ചില്ലെന്നാണ് വിജയ ലക്ഷ്മി അറിയിച്ചത്. പതിനാലാം വാര്‍ഡില്‍ വിജയലക്ഷ്മിക്ക് വോട്ട് ഉണ്ടായിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. സിപിഐഎം പ്രവർത്തകർ തനിക്കെതിരെ വ്യാജ പരാതി നൽകി വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തെന്നാണ് വിജയലക്ഷ്മിയുടെ ആരോപണം.

11ാം വാർഡിൽ വിജയ ലക്ഷ്മി പ്രചാരണം തുടങ്ങിയിരുന്നു. പിന്നാലെയാണ് സിപിഐഎം പരാതി നൽകിയത്. എന്നാൽ 25 കൊല്ലമായി വിജയ 11ാം വാർഡിലെ വീട്ടിലാണ് താമസിച്ച് വരുന്നതെന്ന് പാർട്ടി പറയുന്നു. എല്ലാ ഡോക്യുമെൻ്റിറി തെളിവുകളും നൽകിയിട്ടും വോട്ട് ചെയ്യാനും സ്ഥാനാർഥിയാകാനും സാധിക്കുന്നില്ല. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിജയലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. വിഷയം കളക്ടര്‍ പുനഃപരിശോധിക്കണം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ കളക്ടര്‍ വിജയലക്ഷ്മിയെ ഹിയറിങ്ങിന് വിളിക്കുകയും പതിനാലാം വാര്‍ഡില്‍ വോട്ടനുവധിക്കുകയും ചെയ്തു.

ഇക്കാര്യം അന്വേഷിച്ച് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വിജയലക്ഷ്മി പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ അപ്‌ഡേറ്റായി വന്നാല്‍ മാത്രമേ കാര്യമുള്ളൂ എന്ന് പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി മടക്കി അയച്ചുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കളക്ടര്‍ ഉത്തരവ് കൈമാറുകയായിരുന്നു.അഞ്ചാം തീയതിയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതിയെന്നും കാലാവധി അവസാനിച്ചതുകൊണ്ട് പേര് ചേര്‍ക്കാന്‍ കഴിയില്ലെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ആരോപണങ്ങളുമായി വിജയലക്ഷ്മി രംഗത്തെത്തിയത്.