- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശല്ല; എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം പാർട്ടി ഒരിക്കലും അംഗീകരിച്ചിട്ടില്ല; പാർട്ടി സംരക്ഷിക്കുന്നില്ലെന്നു പറഞ്ഞു പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല; ആകാശ് പാർട്ടിയുടെ മുഖമല്ല':പഴയ ശിഷ്യനെ തള്ളിപ്പറഞ്ഞ് പി ജയരാജൻ; പ്രഖ്യാപനം ആകാശിന്റെ പിതാവിനെ സാക്ഷിനിർത്തി
കണ്ണൂർ: ആകാശ് തില്ലങ്കേരിയെ തള്ളി സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. തില്ലങ്കേരിയിൽ സി.പി. എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരിയിൽ 37ബ്രാഞ്ചു സെക്രട്ടറിമാരുണ്ട്. 520ബ്രാഞ്ച് അംഗങ്ങളുമുണ്ട്. അവർ ദൈനദിനപ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ കയറി പ്രവർത്തനം നടത്തുന്നവരാണ്. അവരാണ് ഈ പാർട്ടിയുടെ മുഖമെന്നും ആകാശ് തില്ലങ്കേരിയല്ലെന്നും പി. ജയരാജൻ പറഞ്ഞു.
യാതൊരുവിധ ക്വട്ടേഷൻ പ്രവർത്തനങ്ങളെയും ഈ പാർട്ടി അംഗീകരിക്കുന്നില്ല. പാർട്ടി സംരക്ഷിക്കുന്നില്ലെന്നു പറഞ്ഞു പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല. തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശല്ല. എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം പാർട്ടി ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഞാൻ ജില്ലാസെക്രട്ടറിയായിരുന്ന കാലത്താണ് അതുമായി ബന്ധമുള്ള ആകാശ് ഉൾപ്പെടെയുള്ളവരെ പാർട്ടി പുറത്താക്കിയത്. പിന്നീട് പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത ചില കേസുകളിലും അദ്ദേഹം പ്രതിയായി. ചില കള്ളക്കേസുകളുണ്ടാവാം. എടയന്നൂരിലെ സംഭവം പാർട്ടി തള്ളിപ്പറയുകയും ആ കേസിൽ ഉൾപ്പെട്ടവരെ പുറത്താക്കിയതുമാണ്.
എന്നാൽ ഇപ്പോൾ കോൺഗ്രസ് ആ സംഭവത്തിൽ ജോറായിരിക്കുകയാണ്. എടയന്നൂരിൽ മാത്രമല്ല ആയിത്തറ മമ്പറത്തു ദേശീയ ഓട്ടക്കാരൻ സത്യനെയും ചെറുവാഞ്ചേരിയിൽ ചോയോടൻ രാജീവനെയും ആർ. എസ്. എസുകാർ കൊന്നിട്ടുണ്ട്. അതിനെ കുറിച്ചൊന്നും കോൺഗ്രസുകാർ പറയാത്തത് അപ്പുറം ആർ. എസ്. എസായതുകൊണ്ടാണ്. തന്റെ കുട്ടികളെ വിട്ടു ആർ. എസ്. എസ് ശാഖ സംരക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്. സത്യനെ കൊന്ന ആർ. എസ്. എസിന്റെ ശാഖയാണ് അദ്ദേഹം സംരക്ഷിച്ചത്.
തന്നെ സംരക്ഷിക്കാത്തതിനാലാണ് പലവഴിക്കു സഞ്ചരിച്ചതെന്നാണ് ആകാശ് പറയുന്നത്. പാർട്ടിക്ക് ഏറ്റവും വലുത് ജീവത്യാഗം ചെയ്ത രക്തസാക്ഷികളും കുടുംബങ്ങളുമാണ്. പാനൂരിൽ ചില ആർ. എസ്. എസുകാർ പാർട്ടിയിൽ ചേരാൻ തയ്യാറായപ്പോൾ രക്തസാക്ഷി കുടുംബങ്ങളോടാണ് പാർട്ടി അവരെ ഉൾക്കൊള്ളണോയെന്നു ആദ്യം ആലോചിച്ചത്. അന്നു പാർട്ടിയുടെ വളർച്ചയ്ക്കായി അതിനു തയ്യാറായവരാണ് രക്തസാക്ഷി കുടുംബങ്ങൾ.
കേരളത്തിൽ തുടർഭരണം കിട്ടിയപ്പോൾ ചില മാധ്യമങ്ങൾക്ക് വെപ്രാളമാണ്. അതുകൊണ്ടാണ് തില്ലങ്കേരിയിലെന്തോ കുഴപ്പമുണ്ടെന്നു വരുത്തിതീർക്കാൻ ശ്രമിക്കുന്നത്. ഈ പാർട്ടിയെ തകർക്കാൻ ഗവേഷണം നടത്തുകയാണവർ. തില്ലങ്കേരി സംഭവത്തെ കുറിച്ചു പറയാൻ എന്നെ ചില മാധ്യമപ്രവർത്തകർ വിളിച്ചു. അവർക്ക് തില്ലങ്കേരിയെ കുറിച്ചു ഒരു ബൈറ്റ് വേണമെന്നു പറഞ്ഞു. ഞാൻ പറഞ്ഞത് നിങ്ങൾ പാർട്ടി പി.ബി അംഗം സംസ്ഥാന സെക്രട്ടറിയുമായി എം.വി ഗോവിന്ദൻ മാഷെ വിളിക്കൂയെന്നാണ്. അദ്ദേഹമാണ് ഈക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത്.
ചിലയാളുകൾക്ക് അറിയേണ്ടത് താനും കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ്. കേന്ദ്രകമ്മിറ്റിയംഗമായ ഇ.പിയും സംസ്ഥാന കമ്മിറ്റിയംഗമായ ഞാനും തമ്മിൽ എന്തു പ്രശ്നമാണുള്ളതെന്നു ഞാൻ തിരിച്ചു ചോദിച്ചു. കഴിഞ്ഞ ദിവസം വരെ ഇ.പിയുമായി സംസാരിച്ചാണ്. ഇങ്ങനെ പാർട്ടിയിലെന്തെങ്കിലും കുഴപ്പമുണ്ടെന്നു വരുത്തി തീർത്ത് പാർട്ടി പ്രവർത്തകരിലും കുടുംബങ്ങളിലും തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ദുഷ്ലാക്കോടൊയാണ് വലതുപക്ഷ മാധ്യമങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും പി.ജയരാജൻ പറഞ്ഞു.
ഈ പാർട്ടി ഒരിക്കലും ക്വട്ടേഷൻ സംഘങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതില്ല. കർഷകരുടെയും കർഷക തൊഴിലാളികളുടെയും ന്യൂനപക്ഷങ്ങളുടെയും തൊഴിലാളികളുടെയും താൽപര്യംസംരക്ഷിക്കുന്നവരാണ് സി.പി. എമ്മെന്ന് പി.ജയരാജൻ പറഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സി.പി. എംകണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ, ജില്ലാസെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. ആകാശ് തില്ലങ്കേരിയുടെ പിതാവ് ഉൾപ്പെടെ നൂറുകണക്കിനാളുകൾ തില്ലങ്കേരി ടൗണിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുത്തു.




