പാലക്കാട്: ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവിന്റെ ലൈംഗിക പീഡനാരോപണത്തില്‍ കുരുങ്ങിയ കാലത്ത് ഷൊര്‍ണ്ണൂര്‍ എംഎല്‍എയായിരുന്ന പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടി എടുത്തത് ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചായിരുന്നു. എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടിയും രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ സിപിഎം അന്വേഷണ കമ്മിഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും അത് അനുസരിച്ച് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടാകുകയും ചെയ്തു.

പില്‍ക്കാലത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ വേണ്ടി ഈ പീഡന തീവ്രത പ്രതിയോഗികള്‍ ഉപയോഗിച്ചു വരികയും ചെയ്തു. പി കെ ശ്രീമതി അടക്കമുള്ള കമ്മീഷനാണ് നടപടി എടുത്തത് എന്നതു കൊണ്ട് തന്െ ട്രോളുകളും ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഒടുവില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കയാണ് മുതിര്‍ന്ന സിപിഎം നേതാവ് പി കെ ശ്രീമതി.

'തീവ്രത ''എന്ന വാക്ക് റിപ്പോര്‍ട്ടിലില്ലെന്നാണ് ശ്രീമതി ടീച്ചര്‍ വ്യക്തമാക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും ഞാന്‍ ആരോടും പ്രതികരിച്ചിട്ടുമില്ല . കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണം എനിക്കെതിരെ നടക്കുന്നതെന്നും പി കെ ശ്രീമതി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റ് ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും ടീച്ചര്‍ വ്യക്തമാക്കി. അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത ശിക്ഷകിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയിയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

'തീവ്രത ''എന്ന വാക്ക് റിപ്പോര്‍ട്ടിലില്ല .സംസാരിച്ചിട്ടുമില്ല അതുമായിബന്ധപ്പെട്ട് ഒരിക്കല്‍ പോലും ഞാന്‍ ആരോടും പ്രതികരിച്ചിട്ടുമില്ല . കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണം എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കില്‍ ആയിക്കോളൂ.

ഈ വൃത്തി കേടുകള്‍ എഴുതിവിടുന്നവരുടെ പ്രായത്തിലുള്ള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കിക്കാന്‍ ഞാന്‍ കുറച്ച് വിഷമിക്കേണ്ടിവരും എന്നേ ഉള്ളു മനസാവാചാ അറിയാത്ത കാര്യങ്ങളില്‍ പോലും എനിക്കെതിരെ കുപ്രചരണംനടത്തിയത് കേട്ട് തഴമ്പിച്ച ചെവികളാണ് എന്റേത്.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റ് ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത ശിക്ഷകിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയി.



പി.കെ ശശി ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ വാക്കുകള്‍ കൊണ്ട് അപമര്യാദ കാട്ടിയിട്ടുണ്ടെന്നാണ് അന്ന് പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അതിനാല്‍ തന്നെ ഇത് 'തീവ്രത കുറഞ്ഞ ലൈംഗിക പീഡനം' എന്ന നിലയിലാണ് കമ്മീഷന്‍ വിലയിരുത്തിയത്. തുടര്‍ന്ന് നടപടി സ്വീകരിക്കുകയും ചെയ്തു. ശശിക്കെതിരായ പരാതിയെപ്പറ്റി എ.കെ.ബാലന്‍, പി കെ ശ്രീമതി എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് അന്വേഷണം നടത്തിയത്.