നിലമ്പൂര്‍: വാര്‍ത്താസമ്മേളനം നടക്കുന്ന സമയത്ത് എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ ആളുകള്‍ വന്നു പിടികൂടുമോ എന്ന് ആശങ്കയുണ്ടെന്ന് പി വി അന്‍വര്‍ എം എല്‍ എ. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ശബ്ദം കേട്ടു നോക്കുമ്പോള്‍ രണ്ടുപേരെ കണ്ടതായും അന്‍വര്‍ വെളിപ്പെടുത്തി. ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ വന്ന് നോക്കുമ്പോള്‍ അത് പൊലീസുകാരായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

പ്രസക്ത ഭാഗങ്ങള്‍

'ഇനി പ്രതീക്ഷ കോടതിയിലാണ്. ഇനി ഹൈക്കോടതിയെ സമീപിക്കും. എല്ലാ അന്വേഷണവും അവര്‍ തീരുമാനിച്ചപോലെയാണ് നടക്കുന്നത്. പോലീസിന്റെ സ്വര്‍ണം അടിച്ചുമാറ്റലുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടക്കാത്തതിനാല്‍ ഞാന്‍ തന്നെ ഒരു അന്വേഷണ ഏജന്‍സിയായി മാറി. വേറെ നിവൃത്തിയില്ല. അതിന്റെ ഭാഗമായി കാരിയര്‍മാരുമായും അവരുടെ ബന്ധുക്കളുമായും സംസാരിച്ചു. സ്വകാര്യമായി സംസാരിച്ചു. അവരുടെ വീടുകളില്‍ പോയാണ് സംസാരിച്ചത്. ഞാന്‍ എന്റെ വീട്ടിലേക്ക് അവരെ വിളിപ്പിച്ചിട്ടുണ്ട്. ഇത്തരം ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എന്നിട്ട് ഇപ്പോള്‍ മുഖ്യമന്ത്രി എന്താണ് പറഞ്ഞത്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അന്‍വറാണോ എന്ന് നോക്കണം എന്ന്. പേരില്ല എന്നേയുള്ളൂ, ബാക്കി എല്ലാം അദ്ദേഹം പറഞ്ഞല്ലോ..

എന്റെ ഫോണിലാണ് ഞാന്‍ എല്ലാവരെയും വിളിച്ചത്. വാട്സാപ്പില്‍ വിളിക്കാന്‍ പോയിട്ടില്ല. അതിനാല്‍ കോള്‍ റെക്കോഡ് ഉണ്ടാകും. ഇതെല്ലാം ശേഖരിച്ച് അജിത്കുമാര്‍ പറഞ്ഞ കഥയിലേക്ക് എന്നെ പ്രതിയാക്കാന്‍ നീക്കം നടക്കുകയാണ്.

ഇന്ന് എനിക്ക് ഈ പത്രസമ്മേളനം നടത്താന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ഇവിടെനിന്ന് എന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നും അറിയില്ല. ഞാന്‍ ഇതൊന്നും അതിശയോക്തികരമായി പറയുകയാണെന്ന് നിങ്ങള്‍ കരുതരുത്. അജിത്കുമാര്‍ എന്ന നൊട്ടോറിയസ് ക്രിമിനല്‍ ഇതിനപ്പുറവും ചെയ്യും. അദ്ദേഹമാണ് മുഖ്യമന്ത്രിക്ക് ഈ കഥ എഴുതികൊടുത്തത്. അതാണ് മുഖ്യമന്ത്രി വായിച്ചുകേള്‍പ്പിച്ചത്. പോലീസ് അവിടെനില്‍ക്കട്ടെ, മുഖ്യമന്ത്രി ഒന്ന് മലപ്പുറത്ത് പാര്‍ട്ടി സെക്രട്ടറിയെ വിളിക്കേണ്ട, ഇയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ.

കൊണ്ടോട്ടി അങ്ങാടിയിലെ റോഡ് അടിച്ചുവാരുന്ന സഹോദരിക്കും കടല വറുക്കുന്നവനും ടാക്സിക്കാരനും ഈ കള്ളക്കടത്ത് അറിയും. ഒന്ന് വിളിച്ചോ മുഖ്യമന്ത്രി? ഈ പറയുന്നതില്‍ വാസ്തവമുണ്ടോ, എന്താണ് നാട്ടിലെ സംസാരം എന്ന് അന്വേഷിച്ചോ? ഉണ്ടായില്ലല്ലോ. അജിത്കുമാര്‍ പറഞ്ഞുകൊടുത്ത കഥയും തിരക്കഥയും വായിക്കുകയല്ലേ ചെയ്തത്. അപ്പോള്‍ സ്വാഭാവികമായും ഞാന്‍ കേസില്‍ പ്രതിയാകുന്ന അവസ്ഥയിലേക്ക് പോവുകയല്ലേ.

പോലീസ് എന്റെ പിന്നാലെയാണ്. ഇന്നലെ രാത്രി രണ്ടുമണിക്കാണ് ഞാന്‍ കിടക്കുന്നത്. ഞാന്‍ വീട്ടില്‍നിന്ന് നോക്കുമ്പോള്‍ താളെ റോഡരികില്‍നിന്ന് ഒരു ശബ്ദംകേട്ടു. ഞാന്‍ ജനല്‍തുറന്ന് താഴേക്ക് നോക്കിയപ്പോള്‍ രണ്ടുപേര്‍ അവിടെനില്‍ക്കുന്നു. ശബ്ദമുണ്ടാക്കാതെ വീടിന്റെ പിറകിലൂടെ വന്നുനോക്കുമ്പോള്‍ അത് രണ്ട് പോലീസുകാരാണ്. ഞാന്‍ വീട്ടിലെ മുറിയിലിരുന്ന് ഫോണില്‍ സംസാരിച്ചത് അവര്‍ കേട്ടോ എന്നറിയില്ല. എടവണ്ണ പഞ്ചായത്തില്‍ ഗേറ്റ് അടക്കാത്ത വീടാണ് എന്റെ വീട്. പത്തമ്പത് വര്‍ഷമായി ഗേറ്റ് അടക്കാറേ ഇല്ല. ഒരു പൊതുസ്ഥലം പോലെ കിടക്കുന്ന വീടാണ്. വീടിന് ചുറ്റും എപ്പോഴും ആളുകള്‍ക്ക് വരാം നടക്കാം, ഒരു നിയന്ത്രണവുമില്ല. അപ്പോള്‍ ഞാന്‍ ഇരിക്കുന്ന മുറിയില്‍നിന്ന് എന്റെ സംസാരം മുഴുവന്‍ അവര്‍ കേള്‍ക്കുന്നുണ്ടാകും.

മഞ്ചേരിയില്‍ പത്രസമ്മേളനം നടത്താന്‍ വന്ന സ്ഥലത്തും പോലീസ് വന്നിട്ടുണ്ട്. അതും രാത്രിയിലാണ്. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുന്‍പ് ജനങ്ങളോട് ഈ കാര്യങ്ങള്‍ പറയണമല്ലോ. അപ്പോള്‍ മുഖ്യമന്ത്രിക്ക് എഡിജിപി എഴുതിനല്‍കിയ കഥയാണോ വാസ്തവം എന്ന് ജനങ്ങളറിയണം, അന്‍വര്‍ പറഞ്ഞു.