മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ രേഖാമൂലം പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി.വി അന്‍വര്‍ എംഎല്‍എ. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു, എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍.

ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നത്. ആദ്യം മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം.ആര്‍ അജിത്കുമാറിനുമെതിരെയായിരുന്നു പരാതി എഴുതിനല്‍കിയിരുന്നത്. ശശിക്കെതിരെ പരാതി എഴുതിനല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദൂതന്‍ മുഖേന ഇപ്പോള്‍ പി.വി അന്‍വര്‍ പരാതി പാര്‍ട്ടിക്ക് കൈമാറിയത്. എം.വി ഗോവിന്ദന്‍ നിലവില്‍ ഓസ്േ്രടലിയയിലാണ്. അദ്ദേഹം തിരികെ വന്നശേഷമായിരിക്കും എതുവേണമെന്ന് തീരുമാനിക്കുക.

അജിത്കുമാറിനായി പല കാര്യങ്ങളും വഴിവിട്ടു ചെയ്തുകൊടുക്കുന്നതും സംരക്ഷിക്കുന്നതും ശശിയാണ്, മുഖ്യമന്ത്രിയേല്‍പ്പിച്ച ദൗത്യങ്ങള്‍ പി. ശശി ചെയ്യുന്നില്ല, കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് നേരത്തെ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നത്. ഇവയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് എഴുതിനല്‍കിയിരിക്കുന്നത്.

എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ തെറ്റായ നീക്കങ്ങളെപറ്റി പി. ശശിയെ അറിയിച്ചിട്ടും അത് ഗൗനിച്ചില്ല എന്ന് ആരോപണമാണ് പി. വി. അന്‍വര്‍ ഉയര്‍ത്തിയത്. തത്വത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്യുന്ന അജിത് കുമാറിന് പി. ശശി സഹായം ചെയ്യുന്നു എന്ന് അര്‍ഥം

ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ശശി ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. 'എം.ആര്‍. അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. 29 വകുപ്പ് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്നുണ്ട്. നാലു ചായപ്പീടിക കൈകാര്യംചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമോ?', അന്‍വര്‍ ചോദിച്ചു.

വിശ്വസ്തര്‍ കിണറുകുഴിച്ച് വെച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏല്‍പിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടു. ശശിക്ക് അറിവുണ്ടോയെന്ന് തനിക്കറിയില്ല. അദ്ദേഹം വിലയിരുത്തിയിട്ടുണ്ടെങ്കില്‍ ഇങ്ങനെയൊരു കൊള്ളനടക്കുമോയെന്നും എം.എല്‍.എ. ചോദിച്ചിരുന്നു.

പി. ശശി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും കത്ത് നല്‍കിയിട്ട് നടപടിയുണ്ടായില്ല. വിഷയങ്ങള്‍ പി. ശശിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു.