നിലമ്പൂര്‍: നിലമ്പൂര്‍ പ്രസംഗത്തിലും വെല്ലുവിളി ആവര്‍ത്തിച്ചു നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കാലുവെട്ടിയാല്‍ വീല്‍ ചെയറില്‍ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പി.വി. അന്‍വര്‍ വിശദീകരണ യോഗത്തില്‍ സംസാരിച്ചത്.

'എന്നെ എം.എല്‍.എ. ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാന്‍ മറക്കൂല്ല. നിങ്ങള്‍ കാല് വെട്ടാന്‍ വന്നാലും ആ കാല് നിങ്ങള്‍ കൊണ്ടുപോയാലും ഞാന്‍ വീല്‍ ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കില്‍ ചെയ്യ്. അല്ലെങ്കില്‍ ജയിലിലില്‍ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാന്‍ ഏതായാലും ഒരുങ്ങി നില്‍ക്കുകയാണ്'- പി.വി. അന്‍വര്‍ പറഞ്ഞു.

അതേസമയം താന്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേരളത്തിലെ ജനങ്ങള്‍ ഒരു പാര്‍ട്ടിയായാല്‍ അതിനൊപ്പം താനുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന്റെ ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനം നടത്തി, പാര്‍ക്ക് നില്‍ക്കുന്നത് ദുരന്ത സാധ്യതയുള്ള പ്രദേശത്തല്ല എന്ന് റിപ്പോര്‍ട്ട് നല്‍കി. അതിനാല്‍ പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഒരു തടസവുമില്ല.

പക്ഷേ അവിടെ മതിലുകള്‍ കെട്ടണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഐടിയിലെ എന്‍ജിനീയര്‍മാര്‍ നല്‍കിയ പ്ലാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ട് ഒരാഴ്ചയായി. ആ ഘട്ടത്തിലാണ് ജനങ്ങള്‍ക്ക് വേണ്ടി ഇക്കാര്യങ്ങള്‍ ഞാന്‍ വിളിച്ചുപറയുന്നത്.'- അന്‍വര്‍ പറഞ്ഞു. 'എവിടെയെങ്കിലും വെടിയേറ്റ് ഞാന്‍ വീണേക്കാം, ഞാന്‍ ജയിലില്‍ പോയേക്കാം. പക്ഷെ നിങ്ങള്‍ പിന്തിരിയരുത്. ഒരു അന്‍വര്‍ പോയാല്‍ മറ്റൊരു അന്‍വര്‍ വരണമെന്നും യുവാക്കള്‍ പോരാട്ടം തുടരണ'മെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പോലീസിനും മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കേരളം സ്‌ഫോടനാത്മകമായ അവസ്ഥയില്‍ നില്‍ക്കുകയാണെന്ന് അന്‍വര്‍ ആരോപിച്ചു. പൊലീസുകാരില്‍ 25 ശതമാനം പൂര്‍ണമായും ക്രിമിനലുകളാണ്. ക്രിമിനല്‍വല്‍ക്കരണം രാജ്യത്തിന്റെ പൊതുമുതല്‍ പോലും അടിച്ചുമാറ്റുന്നു. വിമാനത്താവളം വഴി വരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടില്‍ കൊലപാതകങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സ്വര്‍ണ്ണക്കടത്തു വിഷയങ്ങളും അന്‍വര്‍ ആവര്‍ത്തിച്ചു. പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താന്‍ കള്ളക്കടത്തുകാര്‍ക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കല്‍ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്‌കാനിങ് സൗകര്യമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയുമധികം സ്വര്‍ണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്‌കാനറിനെപ്പറ്റി ഇന്റര്‍നെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വര്‍ണം സ്‌കാനറില്‍ പതിയുമെന്ന് കണ്ടെത്തി.

പിന്നെ എങ്ങനെയാണ് ഇത്രയും സ്വര്‍ണം പൊലീസ് പിടിച്ചത്? തുടര്‍ന്ന് ഈ അന്വേഷണം സ്വര്‍ണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വര്‍ണം പിടിച്ചാല്‍ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്. സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണി കഴിഞ്ഞ 3 വര്‍ഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാല്‍ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തില്‍ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോള്‍ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാന്‍ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ?

ഞാന്‍ ഫോണ്‍ ചോര്‍ത്തിയതിനു കേസെടുത്തു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാന്‍ പിണറായി വിജയനെ രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തില്‍ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്‌കാണ് അദ്ദേഹം ഈ പാര്‍ട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാന്‍ തടുത്തു. ഒരിക്കലും ആ പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ ഞാന്‍ തള്ളിക്കളയില്ല.

വളരെ വിശദമായാണു മുഖ്യന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുടെ അടുത്ത് ഇരുന്നത്. 9 പേജുള്ള പരാതി വായിച്ചുതീരാന്‍ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. എന്റെ ഉള്ളെടുക്കാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 2021ല്‍ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. സിഎമ്മിന്റെ ഗ്രാഫ് നൂറില്‍ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി, അവനാണ് കാരണക്കാരാനെന്ന് ഞാന്‍ പറഞ്ഞു. അജിത് കുമാര്‍ ലോ ആന്‍ഡ് ഓര്‍ഡറില്‍ ഇരിക്കുന്നതും പ്രയാസമാണെന്ന് പറഞ്ഞു. എന്റെ തൊണ്ട ഇടറി. ഞാന്‍ വല്ലാതെ വിഷമിച്ചു, കണ്ണ് ചുമന്നു. ഞാന്‍ രണ്ട് മൂന്നു മിനിറ്റ് ഇരുന്ന് കണ്ണൊക്കെ തുടച്ചാണ് സിഎമ്മിന്റെ ഓഫിസില്‍ നിന്നിറങ്ങിയത്.

പത്രക്കാര്‍ പുറത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞോയെന്നാണ് സിഎം പറഞ്ഞത്. ഞാന്‍ തൃശൂരില്‍ എത്തിയപ്പോള്‍ സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത വരികയാണ്. നാല് ഡിവൈഎസ്പിമാരെ ട്രാന്‍സ്ഫറെ ചെയ്തു. പലരും ചോദിച്ചു സന്തോഷമായില്ലേ എന്ന്, ആശ്വാസമായി എന്ന് പറഞ്ഞു. ശശിധരനു പകരം ആരെ എസ്പി ആക്കണമെന്ന് എന്നോട് ചോദിച്ചു. ആരുടെയും പേര് ഞാന്‍ പറഞ്ഞില്ലെന്നം അന്‍വര്‍ പറഞ്ഞു.