കോട്ടയം : വയനാട്ടില്‍ ചേര്‍ന്ന കെപിസിസി ക്യാമ്പ് 'ലക്ഷ്യ 2026 ' പിന്നാലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു. അതിവേഗം സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കാനാണ് നേതൃതലത്തിലെ ധാരണ. കോട്ടയം ജില്ലയില്‍ കുറഞ്ഞത് അഞ്ചു സീറ്റുകളില്‍ വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. സുനില്‍ കനഗേലു നല്‍കിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ സാധ്യതപട്ടികയും ഇതിനോടകം തയറാക്കിയിട്ടുണ്ട്.

പൂഞ്ഞാറിലും വിജയ പ്രതീക്ഷയിലാണ്. പൂഞ്ഞാറില്‍ കെപിസിസി ജനറല്‍ സെക്രട്ടറിപി എ സലിം കോണ്‍ഗ്രസ് വക്താവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വക്കേറ്റ് വസന്ത് സിറിയക് തെങ്ങുംപള്ളി എന്നിവരുടെ പേരാണ് സജീവ പരിഗണനയില്‍ ഉളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടോമി കല്ലാനിയും സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് ബിജെപിക്കായി മത്സരിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് സിറ്റിംഗ് എംഎല്‍എ. കേരളാ കോണ്‍ഗ്രസ് എമ്മിനായി സെബാസ്റ്റിയന്‍ വീണ്ടും മത്സരിക്കും.

ഇതിനിടെയാണ് കോണ്‍ഗ്രസും കരുതലോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പൂഞ്ഞാറില്‍ ശ്രമിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി എന്നതും പാര്‍ട്ടി നേതൃതലത്തിലെ ബന്ധങ്ങളും സലീമിനെ തുണക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രഖ്യാപിച്ച യുവപ്രാതിനിധ്യം അനുകൂലമായാല്‍ വസന്ത് തെങ്ങുംപള്ളിക്കാകും നറുക്കു വീഴുക.

ഹൈക്കോടതി അഭിഭാഷകന്‍ കാഞ്ഞിരപ്പള്ളി രൂപത യുവതീപ്തയുടെ മുന്‍ പ്രസിഡണ്ട് എന്നിവ വസന്തിന്റെ അനുകൂല ഘടകങ്ങളാണ് ചാനല്‍ ചര്‍ച്ചകളിലെ സാന്നിധ്യവും വസന്തിനു ഗുണം ചെയ്‌തേക്കും ഈ മാസം അവസാനത്തോടെ പൂര്‍ണ പട്ടികയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തും.