നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റോഡ് ഷോയ്ക്കിടെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സര്‍ക്കാര്‍ പെന്‍ഷന്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കൊടുക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അല്ല പെന്‍ഷന്‍ നല്‍കേണ്ടതെന്നും കൃത്യമായ സമയത്ത് ലഭിക്കേണ്ടതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പെന്‍ഷന്‍ ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാനത്ത് മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും വയനാട് എം.പി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലും രാജ്യത്തിനാകമാനവും ജനത്തിന് മുകളില്‍ രാഷ്ട്രീയം കൊണ്ടുവരുന്നുവെന്നും ആശാവര്‍ക്കര്‍മാരുടെ ആനുകൂല്യവും പെന്‍ഷനും രാഷ്ട്രീയവത്ക്കരിക്കാന്‍ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. മനുഷ്യ ജീവന്റെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും സംസ്ഥാനത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന സര്‍ക്കാര്‍ വരേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പരസ്യപ്രചാരണം തീരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പ്രധാനനേതാക്കളെ ഗ്രൗണ്ടിലിറക്കിയാണ് സ്ഥാനാര്‍ഥികള്‍ കരുത്ത് കാട്ടുന്നത്. ആര്യാടന്‍ ഷൗക്കത്തിനായി റോഡ് ഷോയുമായി പ്രിയങ്കാഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന്‍ പോത്തുകല്‍, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനായി പ്രചാരണം നടത്തി. പിവി അന്‍വറിനായി തൃണമൂല്‍ എംപി യൂസഫ് പത്താന്‍ കളത്തിലിറങ്ങി.

എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന്റെ പ്രചാരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എന്‍ഡിഎ ക്യാമ്പില്‍ സജീവമായി ഉണ്ട്. നിലമ്പൂരില്‍ പി.വി. അന്‍വര്‍ കരുത്ത് തെളിയിക്കുമെന്ന് തൃണമൂല്‍ എംപി യൂസഫ് പത്താന്‍.

നിലമ്പൂരില്‍ അന്‍വറിന് വലിയ ജനപിന്തുണയുണ്ടെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. ഇത്രയും ആളുകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പി വി അന്‍വര്‍ വലിയ ശക്തിയുണ്ടാക്കിയിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങള്‍ക്കായി ഒത്തിരി കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അത് തനിക്ക് അറിയാം അത് കൊണ്ട് ഈ ജനകൂട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് യൂസഫ് പത്താന്‍ പറഞ്ഞു.

നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രചരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തിയത്. ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്. ഈ മാസം 23ന് വോട്ടെണ്ണലുമുണ്ടാവും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തുമാണ് മത്സരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മോഹന്‍രാജും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പി.വി അന്‍വറും നിലമ്പൂരില്‍ മത്സരിക്കുന്നുണ്ട്. പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.