കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. പാര്‍ട്ടി നടപടിയെക്കുറിച്ച് ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ല. ഒരു രൂപപോലും കോഴവാങ്ങിയിട്ടില്ല. ആരോപിക്കപ്പെടുന്നതുപോലെ 22 ലക്ഷം രൂപ ആര്‍ക്ക് എപ്പോള്‍ എവിടെവെച്ച് നല്‍കിയെന്ന് വെളിപ്പെടുത്തണമെന്ന് പ്രമോദ് ആവശ്യപ്പെട്ടു.

താന്‍ ആരുടെയും പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പരാതിക്കാരനായ ശ്രീജിത്ത് ആര്‍ക്ക് എപ്പോള്‍ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അമ്മയെയും കൂട്ടി പരാതിക്കാരന്റെ വീടിന് മുന്നില്‍ സമരമിരിക്കും.

ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നല്‍കിയത്, എപ്പോഴാണ്, എന്നാണ്- ഇത്തരം വിവരങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ശ്രീജിത്ത് എന്ന വ്യക്തിയാണ് ഇതിനുപിന്നില്‍. ഇയാളുടെ വീടിനുമുന്നില്‍ താനും അമ്മയും മകനും പോയി പ്രതിഷേധിക്കാന്‍ പോകുകയാണ്. ഇയാള്‍ തെളിവുസഹിതം കാര്യങ്ങള്‍ വ്യക്തമാക്കണം.

വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചതിന്റെ വിവരങ്ങളെല്ലാം വ്യക്തമാക്കും. ഇനി ഒന്നും മറച്ചുവയ്ക്കാനില്ല. എല്ലാ കാര്യങ്ങളും പറയും. റിയല്‍ എസ്റ്റേറ്റ് വഴി അവിഹിതമായി പണം സമ്പാദിച്ചെങ്കില്‍ അതിന് തെളിവ് കാണിക്കണം. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്. വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ നാളെയും മറ്റന്നാളുമായി സമര്‍പ്പിക്കും.

പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും അദ്ദേഹത്തെ നീക്കാനും ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. ഇദ്ദേഹം സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗത്തില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത് പ്രമോദിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.