മലപ്പുറം: പി വി അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍. പാര്‍ട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു. സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്‍ക്കും. ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയോട് എന്തും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും അന്‍വര്‍ പ്രതികരിച്ചു. സ്വാതന്ത്ര്യമുണ്ടെന്നു പാര്‍ട്ടി ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ അതു നടക്കാറില്ല. എംവി ഗോവിന്ദനു അങ്ങനെ മാത്രമേ പറയാന്‍ സാധിക്കു. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്തും അത് പ്രാവര്‍ത്തികമായിരുന്നെന്നും അന്‍വര്‍ പ്രതികരിച്ചു.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞത്. പൊതുപ്രശ്‌നങ്ങളുമായി ആളുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പാര്‍ട്ടി നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ പൊലീസ് സംവിധാനമെത്തി നില്‍ക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കര്‍ഷക തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും പോലുളള സാധാരണക്കാരാണ്. ഈ പാര്‍ട്ടിക്ക് വേണ്ടി അവര്‍ ജീവന്‍ കൊടുക്കും. ആ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഇവിടെയുളള ലോക്കന്‍ നോതാക്കളാണ്. അവര്‍ക്ക് സാധാരണക്കാര്‍ക്ക് വേണ്ടി പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. പാര്‍ട്ടി ഓഫീസിലേക്ക് സാധാരണക്കാര്‍ക്ക് വരാന്‍ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കല്‍ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂര്‍ദ്ധാബാദ് വിളിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്‍വറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അന്‍വര്‍ പ്രതികരിച്ചു. 2016 ല്‍ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനം നല്‍കിയ തിരിച്ചടിയാണ്. വടകരയില്‍ തോറ്റത് കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാര്‍ട്ടി സഖാക്കളുടെ വിഷയങ്ങളില്‍ താന്‍ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ല.

ഞാന്‍ കമ്യൂണിസം പഠിച്ച് വന്നതല്ല. സാധാരണക്കാര്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയാണ്. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സാധാരണ പാര്‍ട്ടിക്കാര്‍ക്ക് ഒപ്പമാണ് ഞാന്‍. ആര്‍ക്കൊപ്പം വേണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടേ. യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. അതിന് തന്റെ നെഞ്ചത്ത് കേറിയിട്ട് കാര്യമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതു പൊലീസെന്നും അന്‍വര്‍

വടകരയില്‍ കെ.കെ. ശൈലജയ്ക്ക് വോട്ട് കിട്ടാതിരുന്നതു പാര്‍ട്ടി സഖാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ടാണ്. എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണു സംസാരിക്കുന്നത്. പക്ഷേ ഒരു പ്രശ്‌നമുണ്ടായാല്‍ സാധാരണക്കാരായ പ്രവര്‍ത്തകരോട് വിളിച്ചുചോദിക്കണം. ഏഴാംകൂലിയായ അന്‍വര്‍ നടത്തിയ അന്വേഷണം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല.

ഇവനാരിത് ഇതൊക്കെ പറയാന്‍, സംഘടനയുമായി ബന്ധമില്ലാത്തവന്‍ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാര്‍ട്ടി കാണുന്നത്. എന്നെ ചവിട്ടി പുറത്താക്കിയതുകൊണ്ട് ഞാന്‍ പുറത്തുപോകില്ല. ഞാന്‍ കാവല്‍ക്കാരനായി റോഡില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി നില്‍ക്കും. ഞാന്‍ നിര്‍ത്തില്ല പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവര്‍ എനിക്കൊപ്പം നില്‍ക്കും.

രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെയാണു സംസാരിക്കുന്നത്. എല്ലാവര്‍ക്കുമെതിരെ സംസാരിക്കും. ജനങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നറിയാനാണ് ഞാന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രതികരണമറിയുന്നതിനാണ് ഗൂഗിള്‍ ഫോം ഇട്ടത്. ജനം പിന്തുണച്ചാല്‍ പുതിയ പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കും. തനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്.

കപ്പല്‍ ഒന്നായി മുങ്ങാന്‍ പോവുകയാണ്. ആ കപ്പല്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആ എന്നെ കപ്പലുമുക്കാന്‍ വന്നവന്‍ എന്ന രീതിയിലാണ് കണ്ടത്. ജീപ്പില്‍ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും.