പാലക്കാട്: ബിജെപിയുടെ ഭീഷണിയില്‍ കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറഞ്ഞ ബി.ജെ.പിക്കാരുമായി ചര്‍ച്ച നടത്തി തീരുമാനിക്കാന്‍ ഒന്നുമില്ലെന്നും കേസെടുക്കുകയാണ് വേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട്ടെ കൊലവിളി പ്രസംഗവും അക്രമവും തടയാന്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ചര്‍ച്ചക്ക് ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട്ട് കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍പിന്നെ രാഹുലിന്റെ കാല്‍ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടിവരുമെന്നും ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി എ.കെ. ഓമനക്കുട്ടന്‍ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. കൂടാതെ ബി.ജെപി നടത്തിയ പ്രകടനത്തിലും എം.എല്‍.എക്കും സന്ദീപ് വാര്യര്‍ക്കുമെതിരെ കൊലവിളി നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് ചര്‍ച്ചക്ക് വിളിച്ചത്.

എന്നാല്‍, കാലെടുക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയതും തലയെടുക്കും എന്ന് പറഞ്ഞതും ണ്‍ഗ്രസ് ഓഫിസിലേക്കും എം.എല്‍.എ ഓഫിസിലേക്കും അക്രമം നിറഞ്ഞ മാര്‍ച്ച് നടത്തിയതും ചര്‍ച്ച ചെയ്ത് തീരുമാനിക്കണോയെന്ന് രാഹുല്‍ ചോദിച്ചു. 'എന്ന് തൊട്ടാണ് കേരള പൊലീസ് ചായയും ബിസ്‌ക്കറ്റും നല്‍കി നാട്ടുകൂട്ടം മധ്യസ്ഥപ്പണി തുടങ്ങിയത് നമുക്കവരുടെ മധ്യസ്ഥതയൊന്നും വേണ്ട. ക്രമസമാധാന പ്രശ്‌നം പരിഹരിക്കാനാണ് ഇവിടെ പൊലീസ്. അതല്ലാതെ ബി.ജെ.പിയുമായി അടച്ചിട്ട മുറിയില്‍ ചായയും ബിസ്‌ക്കറ്റും കഴിക്കാന്‍ തല്‍ക്കാലം കോണ്‍ഗ്രസിനെ കിട്ടില്ല. അതിന് സൗകര്യമില്ല. അവരുമായി ചായ കുടിക്കാനില്ല.

പൊലീസ് ലോ ആന്‍ഡ് ഓര്‍ഡര്‍ നിയമപരമായി പരിഹരിച്ചാല്‍ മതി. അല്ലാത്ത പണി പൊലീസ് ചെയ്യണ്ട. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒന്നിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ തീര്‍ക്കണ്ട. രാജ്യത്ത് നിയമവ്യവസ്ഥ ഉണ്ടല്ലോ. അതനുസരിച്ച് തീര്‍ക്കട്ടെ. ഞങ്ങള്‍ ഭീഷണി മുഴക്കിയാല്‍ ഞങ്ങള്‍ക്കെതിരെ കേസെടുത്തോളൂ. എത്രയോ പ്രകോപനകരമായ സാഹചര്യങ്ങള്‍ മുമ്പും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എപ്പോഴെങ്കിലും ജനപ്രതിനിധിയുടെ കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ ഖബറൊരുക്കുമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ ഇവരുമായാണോ ഞങ്ങള്‍ ചര്‍ച്ച നടത്തേണ്ടത് ഇതിനെ ഞങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും' -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പാലക്കാട് നഗരസഭ ആരംഭിക്കുന്ന നൈപുണ്യ വികസനകേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമായ സാഹചര്യത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഭിന്നശേഷി വിദ്യാര്‍ഥികളോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണ് ഓമനക്കുട്ടന്‍ കൊലവിളി നടത്തിയത്. ആര്‍.എസ്.എസ് നേതാക്കളെ അവഹേളിച്ചാല്‍ എം.എല്‍.എയെ പാലക്കാട്ട് കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന് നേരത്തേയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി നേതാവ് ഭീഷണി മുഴക്കിയിരുന്നു.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)