തിരുവനന്തപുരം: കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി. സരിന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നും രാഹുല്‍ പറഞ്ഞു. സരിന്റെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതിന് മറുപടി നല്‍കുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യ എതിര്‍പ്പുമായി പി. സരിന്‍ രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ ഉയര്‍ത്തിയത്. തീരുമാനം പുന:പരിശോധിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സരിന്‍ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണം. പാലക്കാട് കോണ്‍ഗ്രസിന്റെ ജയം അനിവാര്യമാണ്. ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ല. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രഹസനമായിരുന്നു. പാലക്കാട്ടെ യാഥാര്‍ഥ്യം പാര്‍ട്ടി തിരിച്ചറിയണം. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തോറ്റ് പോയേക്കാം. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞത്. ചിലരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരും. യാഥാര്‍ഥ്യം മറന്ന് കണ്ണടച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുന:രാലോചനക്ക് ഇനിയും അവസരം ഉണ്ടെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ കോണ്‍ഗ്രസില്‍ തുടരും. സിവില്‍ സര്‍വിസില്‍നിന്ന് ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താന്‍. നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും സരിന്‍ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ സരിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സരിന്‍ ഇടഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സരിന്‍ വാര്‍ത്തസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്.

'ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം. എന്നെ ഇത്ര നിസ്സാരനാക്കരുത്. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരും. വിമര്‍ശനം നേതൃത്വത്തിനെതിരെയാണ്. കോണ്‍ഗ്രസിന്റെ ഉള്ളില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ചില മൂല്യങ്ങളില്‍ തനിക്ക് ഇന്നും വിശ്വാസമുണ്ട്. പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്ന രീതി മാറി. യാഥാര്‍ഥ്യം മറന്ന് കണ്ണടക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ വിലകൊടുക്കേണ്ടിവരും' -സരിന്‍ പറഞ്ഞു.

പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നെന്ന് സരിന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും പരാതികള്‍ ചൂണ്ടിക്കാട്ടി കത്തയച്ചു. ചൊവ്വാഴ്ച രാവിലെയാണ് കത്ത് നല്‍കിയത്. പാര്‍ട്ടിക്ക് തിരുത്താന്‍ സമയമുണ്ട്. തിരുത്താനായി കാത്തിരിക്കുമെന്നും സരിന്‍ പറഞ്ഞു.

രാഹുലിനെ മാറ്റുന്നത് നാടിന്റെ ആവശ്യമാണ്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമാവില്ല, രാഹുല്‍ ഗാന്ധിയാവും. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ഥിയാണ് വേണ്ടത്. ജയിലില്‍ കിടന്നാല്‍ ത്യാഗമാകില്ല. ഇന്‍സ്റ്റ റീലും സ്റ്റോറിയുമിട്ടാല്‍ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരം -സരിന്‍ പറഞ്ഞു. സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന്, ആദ്യം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിത്വം ഉറക്കട്ടെ എന്നായിരുന്നു സരിന്റെ മറുപടി. കെ.പി.സി.സി സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയെന്ന റിപ്പോര്‍ട്ടുകള്‍ സരിന്‍ നിഷേധിച്ചു.