കണ്ണൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രാഷ്ട്രീയ പ്രതിരോധത്തിലായി. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തും വിമര്‍ശനമേറ്റുവാങ്ങുകയാണ് എം.വി ഗോവിന്ദന്‍. ഒരു തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ഇത്രമാത്രം വിമര്‍ശന മേല്‍ക്കേണ്ടിവരുന്നത് ചരിത്രത്തിലാദ്യമാണ്.

'റെഡ് ആര്‍മി' ഫേസ്ബുക്ക് പേജില്‍ എം.വി ഗോവിന്ദനെതിരെ തുറന്ന വിമര്‍ശനം തന്നെയുയര്‍ന്നിട്ടുണ്ട്. 'നന്ദി ഉണ്ട് മാഷേ' എന്നാണു എം വി ഗോവിന്ദനെ പേരെടുത്ത് പറയാതെ റെഡ് ആര്‍മി വിമര്‍ശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളില്‍ ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പിന്തുണ പരാമര്‍ശത്തിലാണ് 'റെഡ് ആര്‍മി'യുടെ പരോക്ഷവിമര്‍ശനം. നേരത്തെ 'പി ജെ ആര്‍മി' എന്ന് പേരുള്ള പേജായിരുന്നു റെഡ് ആര്‍മി.

അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്ന് സഹകരിച്ചിരുന്നു വെന്നാണ് എം വി ഗോവിന്ദന്റെ പരാമര്‍ശം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തില്‍ ജനത പാര്‍ട്ടിയുമായി ചേര്‍ന്നതായിരുന്നു വെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല.

ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എം വി ഗോവിന്ദന്‍ തന്നെ വസ്തുതകള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ആര്‍എസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും

വലിയ വിമര്‍ശനമാണ് ഗോവിന്ദന്റെ പരാമര്‍ശം വിളിച്ചുവരുത്തിയത്. നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതില്‍ എല്‍ഡിഎഫ് വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഗോവിന്ദന് താക്കീതുമായി രംഗത്തുവന്നിരുന്നു.

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുന്ന പരോക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ നടത്തിയത്. അതാണ് നല്ലതെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു എം വി ഗോവിന്ദനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. എന്നാല്‍ തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് ദുര്‍ബലമായ പ്രതിരോധവുമായി എം.വി ഗോവിന്ദന്‍ രംഗത്തുവന്നിട്ടുണ്ട്.നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തല്‍ ആവശ്യമങ്കില്‍ തിരുത്തും. 2021ല്‍ യുഡിഎഫിന് കിട്ടിയ വോട്ട് നിലനിര്‍ത്താനായില്ല. 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണി രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂര്‍. കഴിഞ്ഞ തവണ കിട്ടിയ വോട്ട് അടക്കം പോയ തെരഞ്ഞെടുപ്പിലെ ഡാറ്റ അത്രയും ഉണ്ട്. പാര്‍ട്ടി വോട്ടിന് പുറമെനിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

യുഡിഎഫിന് വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ കിട്ടി. ബിജെപി വോട്ട്, ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ യുഡിഎഫിന് പോള്‍ ചെയ്തു. വിഡി സതീശന്‍ പറയുന്നത് ജമാ അത്തെ ഇസ്ലാമിയുടെ.പിന്തുണയെ പറ്റിയാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ഉപയോഗിച്ചു. വര്‍ഗ്ഗീയ തീവ്രവാദ ശക്തികള്‍ ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂര്‍. ഇത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്തിയാണ് നിലമ്പൂരില്‍ ഇത്രയധികം വോട്ട്.എല്‍ഡിഎഫിന് കിട്ടിയത്. വര്‍ഗ്ഗീയ ശക്തികളെ ഒരുമിപ്പിച്ചും കള്ളപ്രചാരണം നടത്തിയും യുഡിഎഫ് വോട്ട് പിടിച്ചെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ ആണ് ഭാവി ഇടത് രാഷ്ട്രീയം. കൊലിബി നീക്കം ഇതിന് മുന്‍പും തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. യുഡിഎഫിന് ജനപിന്തുണ കുറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല. ജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇടത് നയം. അതുമായി തന്നെ മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.