കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ പി.വി. അന്‍വറിനൊപ്പം ചേരാനാണ് മഞ്ഞക്കടമ്പിലിന്റെ തീരുമാനം. കോട്ടയം പ്രസ് ക്ലബ്ബില്‍ പി.വി. അന്‍വറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി വ്യക്തമാക്കി.

എന്‍.ഡി.എയില്‍ നിന്നുള്ള അവഗണനയാണ് മുന്നണി വിടാന്‍ കാരണമെന്ന് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. ഘടകക്ഷിയെന്ന നിലയില്‍ എന്‍.ഡി.എയില്‍ നിന്ന് സംരക്ഷണം ലഭിച്ചില്ല. മുന്നണിയിലെടുത്തെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കൂടാതെ റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും വന്യജീവി ആക്രമണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിക്കാനും എന്‍.ഡി.എ.നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്നാണ് എന്‍ഡിഎയുടെ ഭാഗമായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ സജി പിന്തുണച്ചിരുന്നു. സജിയെ പോലുള്ള ക്രൈസ്തവ വിഭാഗത്തിലുള്ള നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമാവുന്നത് സംസ്ഥാനത്തെ തങ്ങളെ സഹായിക്കുമെന്ന് ബിജെപി വിലയിരുത്തിയിരുന്നു. എന്നാല്‍ സജിയുടെ ഇപ്പോഴത്തെ നീക്കം ബിജെപിക്ക് തിരിച്ചടിയാണ്.

സജി മടങ്ങുന്നതോടെ എന്‍ഡിഎക്കൊപ്പം ഇനി ഒരു കേരള കോണ്‍ഗ്രസ് വിഭാഗമാണുണ്ടാവുക. കുരുവിള മാത്യൂസ് ചെയര്‍മാനായിട്ടുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസാണത്.