കോഴിക്കോട്: മകന് നീതി ലഭിച്ചുവെന്നും ഹൈക്കോടതിയുടെ വിധി ആശ്വാസം നല്‍കുന്നുവെന്നും ഷിബിന്റെ അമ്മ അനിത. ഒന്നാം പ്രതിയെ കൂടി പിടികൂടി നിയമത്തിന് മുമ്പില്‍ എത്തിക്കണമെന്നും ഷിബിന്റെ അമ്മ പറഞ്ഞു. തൂണേരി ഷിബിന്‍ വധക്കേസിലെ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം.

ഹൈക്കോടതിയുടെ വിധി സന്തോഷകരമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രതികരിച്ചു. കുടുംബത്തിനും നാടിനും ആശ്വാസം നല്‍കുന്ന വിധിയാണിത്. ഒരു സംഘര്‍ഷവും ഇല്ലാത്തപ്പോഴാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. വര്‍ഗീയ തീവ്രവാദ പശ്ചാത്തലമുള്ള ലീഗുകാരാണ് ഷിബിനെ കൊന്നത്. ലക്ഷണമൊത്ത ഗൂഢാലോചനയാണ് നടന്നത്. വിചാരണക്കോടതിയില്‍ കേസ് മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ടില്ല. കീഴ്‌ക്കോടതി കേസ് ഗൗരവകരമായി എടുത്തില്ലെന്നും മോഹനന്‍ പറഞ്ഞു.

നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെല്ലാം ചൊവ്വാഴ്ച ഹൈക്കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്. കേസിലെ പ്രതികള്‍ വിവിധ വകുപ്പുകളിലായി അഞ്ച് ലക്ഷത്തിപ്പതിനേഴായിരം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ക്കും 15, 16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കള്‍ക്ക് പ്രതികള്‍ നല്‍കാനും കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയില്‍, രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി വാറങ്കി താഴെ കുനിയില്‍ സിദ്ദിഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതില്‍ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മല്‍ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്. 2015 ലാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. ഷിബിന്‍ വധക്കേസിലെ മൂന്നാം പ്രതി അസ്ലം 2016 ല്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍.

ഇന്നലെ വൈകിട്ട് വിദേശത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതീവ സുരക്ഷയില്‍ കോഴിക്കോട്ട് എത്തിച്ച പ്രതികളെ ബീച്ച് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പന്ത്രണ്ടരയോടെ വിചാരണ കോടതിയായ കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയില്‍ കീഴടങ്ങിയിട്ടില്ല.

വിചാരണ കോടതി വെറുതെവിട്ട 8 പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.. ഇവരെ അറസ്റ്റ് ചെയ്തു ഹാജരാക്കാനായിരുന്നു പൊലീസിന് ലഭിച്ച നിര്‍ദ്ദേശം. 2015 ജനുവരി 22നാണു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. വിചാരണക്കോടതി പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനും നല്‍കിയ അപ്പീലിനെ തുടര്‍ന്ന് വാദം കേട്ട ഹൈക്കോടതി 17 പ്രതികളില്‍ എട്ട് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.