തൃശൂര്‍: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിദാരിദ്ര്യമുക്ത കേരളം എന്നത് പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അതിദാരിദ്ര്യം മാറേണ്ടത് ജനങ്ങളുടെ അവകാശമാണ്. അത് ആരുടേയും ഔദാര്യമല്ല. കണക്ക് പെരുപ്പിച്ചുകാട്ടരുതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയാല്‍ നല്ലത്. അത് അവരുടെ അവകാശമാണ്. വീണ്ടും അഞ്ചുവര്‍ഷം കൂടി വഞ്ചിക്കാനുള്ള നീക്കം പുനരെഴുത്തുനടത്തണം. എപ്പോഴും പറയുന്നപോലെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതല്ല. വീട്ടില്‍നിന്നുമല്ല. ഔദാര്യവുമല്ല. വഞ്ചിക്കാനുള്ള ആയുധമാക്കരുത്. സുഖിപ്പിച്ചുനേടാന്‍ ചതിയോ വഞ്ചനയോ എന്താണ് ഉപയോഗിക്കുന്നത് എന്നുവച്ചാല്‍ അത് പൊളിച്ചെഴുതണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

'അവകാശവാദങ്ങള്‍ സത്യമാണെങ്കില്‍ അതിനെ ഒന്നും ചോദ്യം ചെയ്യില്ല. അതൊക്കെ അനിവാര്യതയായിരുന്നു. അത് നീക്കപ്പെടേണ്ടതായിരുന്നു. അത് ഔദാര്യമല്ല. എല്ലാ കാര്യത്തിലും പറയല്ലോ, ഔദാര്യമല്ല, വീട്ടില്‍ നിന്നല്ല എന്നൊക്കെ, ഔദാര്യവുമല്ല, വീട്ടില്‍ നിന്നുമല്ല. അത് അവരുടെ അവകാശമാണ്. അത് കിട്ടിയെങ്കില്‍ സന്തോഷം.

പക്ഷേ അളവിന് മേലെയുള്ള പെരുപ്പിച്ച് കാണിക്കല്‍ വീണ്ടും വഞ്ചിക്കാന്‍ വേണ്ടിയുള്ള ആയുധമാണ്. അത് കൊടിയ വഞ്ചനയാണ്. സുഖിപ്പിച്ച് നേടാമെന്ന് വിചാരിച്ച് വഞ്ചിക്കുകയാണെങ്കില്‍ ആ വഞ്ചന അകറ്റണം. ആ വഞ്ചന ഇല്ലായ്മ ചെയ്യണം. വഞ്ചന എന്ന് പറയുന്നത് ചതിയോ തെറ്റോ എന്താണെന്ന് വച്ചാല്‍ അത് പുനരെഴുത്ത് നടത്തണം'- സുരേഷ് ഗോപി പറഞ്ഞു.