തൃശ്ശൂര്‍: കേരളത്തില്‍ ഭരണം തന്നില്ലെങ്കിലും 21 എംഎല്‍എമാരെ തന്നു കഴിഞ്ഞാല്‍ കേരളം നിങ്ങള്‍ തന്നെ ഭരിക്കുന്നത് കാണാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന എസ്ജി കോഫിടൈം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂരിന്റെ സമഗ്ര വികസനത്തിന് താന്‍ അനുവദിക്കുന്ന ഫണ്ട് ഒന്നും കൃത്യമായ പദ്ധതികള്‍ക്ക് അനുവദിക്കാതെ കോര്‍പറേഷന്‍ രാഷ്ട്രീയ വിരോധം കാണിക്കുകയാണെന്നും അതിനൊരു മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, ഫുട്‌ബോള്‍താരം ഐ.എം. വിജയന്‍, ബിജെപി സിറ്റി അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണം തന്നില്ലെങ്കിലും 21 എംഎല്‍എമാരെ തന്നു കഴിഞ്ഞാല്‍ കേരളം നിങ്ങള്‍ തന്നെ ഭരിക്കുന്നത് കാണാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡിവിഷനില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. ഒല്ലൂരില്‍ ട്രാക്ക് വികസനം അനിവാര്യമാണ്. റെയില്‍വേ സ്റ്റേഷന്‍ വികസനം പരിഗണനയിലുണ്ട്. ഏക പ്ലാറ്റ് ഫോം മാത്രമുള്ള ഒല്ലൂരില്‍ രണ്ടാം ട്രാക്കിന് വേണ്ട സ്ഥലം ഏറ്റെടുത്ത് തരാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ വികസനവുമായി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. എടക്കുന്നി, പുല്ലഴി, കാര്യാട്ടുകര, നെല്ലങ്കര തുടങ്ങിയ ഡിവിഷനുകളിലും കോഫി ടൈം പരിപാടി നടന്നു.

കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്ന് വീണ്ടും ആവര്‍ത്തിക്കുകുയം ചെയ്തു അദ്ദേഹം. എയിംസ് ആലപ്പുഴയില്‍ തന്നെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''എയിംസ് കേരളത്തില്‍ തരുമെങ്കില്‍ അത് ആലപ്പുഴയില്‍ വേണം. ഇത്രയും അടിതെറ്റി കിടക്കുന്ന ഒരു പ്രദേശം വേറെയില്ല. പിന്നെയുള്ളത് ഇടുക്കിയാണ്. ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും വലിയ ദുരിതത്തില്‍ ആയിരിക്കുന്നത്, കരകയറിയിട്ടേയില്ല. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഇടുക്കിയില്‍ എയിംസ് കൊണ്ടുവരാനാകില്ല. അതിനാല്‍ ആലപ്പുഴയില്‍ തന്നെയാണ് എയിംസ് വരേണ്ടത്.

തൃശൂര്‍ക്കാരാണ് എന്നെ തിരഞ്ഞെടുത്തതെങ്കിലും ഞാന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉടനീളം പറഞ്ഞിട്ടുണ്ട് ഞാന്‍ തൃശൂരിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന എംപി ആയിരിക്കില്ല എന്ന്. ഞാന്‍ കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന തൃശൂര്‍കാരുടെ എംപിയായിരിക്കുമെന്ന് ഞാന്‍ അന്നു മുതലേ പറയുന്നുണ്ട്. ഇനി ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണം കൊണ്ട് എയിംസ് അനുവദിക്കുന്നില്ല എങ്കില്‍ പിന്നെ തൃശൂരിന്റെ തണ്ടെല്ല് ഞാനവിടെ പ്രകടിപ്പിക്കും. പിന്നെ അത് തൃശൂരിനു തന്നെ വേണം.

കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത് ഇത് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്തു തന്നെ വരുമെന്നാണ്. അതിന് അടിവരയിട്ട് ഞാന്‍ പറയുന്നു 2029ല്‍ നിങ്ങളുടെ മുന്നില്‍ വോട്ടിന് കൈനീട്ടി വരണമെങ്കില്‍ കേരളത്തില്‍ എവിടെയായാലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ നിങ്ങളുടെ മുന്നില്‍ വരില്ല.'' അദ്ദേഹം പറഞ്ഞു.