തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ വാര്‍ഡ് വിഭജനം ബിജെപിക്ക് ഗുണമായെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. തിരുവനന്തപുരത്തെ വാര്‍ഡ് വിഭജന കാര്യം ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിന്റെ വാക്കുകള്‍. താന്‍ താമസിക്കുന്ന പിടിപി വാര്‍ഡ് നാലായി വിഭജിച്ചു. നാലിടത്തും ബിജെപിയാണ് ജയിച്ചത്. വാര്‍ഡ് വിഭജനത്തില്‍ ഇടതുപക്ഷത്തിന് വലിയ വിവരമില്ലായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും സെന്‍കുമാര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 6.01 ശതമാനമാണ് ഇവിടെ കിട്ടിയത്. മലപ്പുറത്ത് പോലും 6.97 ശതമാനം വോട്ട് ലഭിച്ചു. കോട്ടയത്ത് 15 ശതമാനവും പത്തനംതിട്ടയില്‍ 19.47 ശതമാനവും ഇടുക്കിയില്‍ 10.09 ശതമാനവുമൊക്കെ വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. എറണാകുളത്ത് 48 ശതമാനത്തിലധികം ഹൈന്ദവരുണ്ട്. അതുപോലെ തന്നെയാണ് കോട്ടയത്തും പത്തനംതിട്ടയിലുമെല്ലാം ജനസംഖ്യ.

ഈ ജില്ലകളിലെല്ലാം ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ക്രൈസ്തവ വോട്ടുകളും ലഭിച്ചില്ല. കയ്യിലിരിക്കുന്നത് വിട്ട് ആകാശത്ത് കൂടി പറക്കുന്നതിന്റെ പിന്നാലെ പോയിട്ട് കാര്യമില്ല. കയ്യിലിരിക്കുന്നതിനെ സുരക്ഷിതമാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതാണ്. നന്നായി പരിശ്രമിച്ചാല്‍ മഞ്ചേശ്വരം, കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങള്‍ ബിജെപിക്ക് ലഭിക്കും. ഇനിയും പ്രീണിപ്പിച്ചിട്ട് കാര്യമില്ല.

എത്ര അനുനയിപ്പിക്കാന്‍ ശ്രമിച്ചാലും ഛത്തീസ്ഗഢില്‍ പോയി കാര്യം പറഞ്ഞാലും അതിന് സമയമെടുക്കും. കാസ ഒഴികെയുള്ള ആരുടെയും വോട്ട് ലഭിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനാണ് ബിജെപി ശ്രമിക്കേണ്ടത് എന്നും സെന്‍കുമാര്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡ് വിഭജനം ബിജെപിയെ തുണച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 648 വോട്ട് മാത്രം കൂടുതല്‍ നേടിയ ബിജെപി 6 സീറ്റ് അധികം നേടിയത് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി. യുഡിഎഫ് അനുകൂല സീറ്റുകള്‍ വിഭജിച്ച് സിപിഎം ബിജെപിക്ക് വഴിയൊരുക്കിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് ആരോപിച്ചിരുന്നു.

ബിജെപി പുതുതായി 6 വാര്‍ഡ് വിജയിച്ചപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ആകെ വര്‍ധിച്ചത് 648 വോട്ട് മാത്രമാണ്. എന്നാല്‍ യുഡിഎഫിന് 18000 ത്തിലധികം വോട്ട് വര്‍ധിച്ചു. സിപിഎമ്മിന് 18000 വോട്ടിന്റെ കുറവുണ്ടായി. ബിജെപി ജയിച്ച വാര്‍ഡുകളില്‍ നല്ലൊരു ഭാഗം 4000 വോട്ടിന് താഴെയുള്ളവയാണ്. എന്നാല്‍ യുഡിഎഫ് വാര്‍ഡുകളില്‍ 12000 വരെ വോട്ടുള്ളവയുണ്ട്. വാര്‍ഡ് വിഭജനം ഉദ്യോഗസ്ഥ നടപടിയാണെന്നും രാഷ്ട്രീയ ഇടപെടലില്ലെന്നുമാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.