കോഴിക്കോട്: കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്‌ത്തി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും തേജസ്വി പറഞ്ഞു. ബിജെപി മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വിതക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം പി വീരേന്ദ്ര കുമാർ അനുസ്മരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ്. ബിജെപിക്ക് പിന്നാക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താല്പര്യം ഇല്ല. അതുകൊണ്ടാണ് ജാതി സെൻസസിനെ എതിർക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുന്നു. സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു നിൽക്കണം.

കമ്മ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാവപ്പെട്ടവരെ മോചിപ്പിക്കുന്ന കാര്യങ്ങളിൽ ഒരുമിക്കണം. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം ചേരാൻ പറ്റുന്നവരൊക്കെ ഒന്നിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണ്. അതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും തേജ്വസി പറഞ്ഞു. അതേസമയം, പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്ര സർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്.

പാർലമെന്റിന്റെ ഉദ്ഘാടനം എന്ന നിലയിൽ കാട്ടിയ കാര്യം പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാർലമെന്റ് മന്ദിരമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 1200 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പാർലമെന്റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സർക്കാർ അവകാശപ്പെടുന്ന ചെങ്കോൽ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു.