നെടുമ്പാശേരി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറാണ് ആരെ പിന്തുണക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശന്‍. യു ഡി എഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നിലപാട് ആദ്യം അന്‍വര്‍ വ്യക്തമാക്കണം. അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിലോ യു ഡി എഫിലോ ഭിന്നതയില്ല. അന്‍വറിന് മുന്നില്‍ യു ഡി എഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇ ല്ലെന്ന നിലപാട് സതീശന്‍ ആവര്‍ത്തിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കില്ലെന്നും യു ഡി എഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു സതീശന്റെ പ്രതികരണം. ഇന്ന് രാവിലെ പതിനൊന്നു വരെ ഏതെങ്കിലും യു.ഡി.എഫുകാരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റുമോയെന്ന് കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും സി.പി.എം ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ സന്തോഷമുണ്ട്. നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ ഭരണം നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ വിചാരണ ചെയ്യും. 9 വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ ഇരകളായി മാറിയ മനുഷ്യര്‍ക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ വിചാരണ ഈ തിരഞ്ഞെടുപ്പില്‍ അവിടെ നടക്കുക തന്നെ ചെയ്യും. 2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂരിലെ ജനങ്ങളോട് മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ പറയാന്‍ കിട്ടിയ അവസരമാണ് ഉപതിരഞ്ഞെടുപ്പ്. തൃക്കാക്കരയിലെയും പാലക്കാട്ടെയും പരീക്ഷണം വഴിയില്‍ ഉപേക്ഷിച്ച് സി.പി.എം സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ തയാറായതില്‍ സന്തോഷിക്കുന്നു.

യു.ഡി.എഫ് തിരഞ്ഞെടുപ്പിന് സജ്ജരാണ്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. പുതുതായി ചേര്‍ത്ത പതിനായിരം വോട്ടില്‍ എണ്ണായിരത്തില്‍ അധികവും ചേര്‍ത്തത് യു.ഡി.എഫാണ്. 263 ബൂത്ത് കമ്മിറ്റികളും സജ്ജമാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി അവിടെ വന്നാല്‍ ഞങ്ങള്‍ ഭയപ്പെടണമെങ്കില്‍ എന്തുകൊണ്ടാണ് ഇതിന് മുന്‍പുള്ള തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതിരുന്നത്? ഈ ചോദ്യം ലളിതമാണ്. നിവൃത്തികേട് കൊണ്ടാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്.

പാലക്കാട് പോലെ ആരെയെങ്കിലും കിട്ടുമോയെന്ന് ഇന്നും അവര്‍ ശ്രമിച്ചതാണ്. അവര്‍ ആരെയാണ് അന്വേഷിച്ചതെന്ന് പറഞ്ഞത് അവരുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സി.പി.എം ആരെയൊക്കെ സമീപിച്ചിട്ടുണ്ടോ, അവരൊക്കെ എന്നോട് അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്ന് പതിനൊന്നു മണിക്ക് മുന്‍പ് വിവരം കൊടുക്കണമെന്നാണ് ഒരാളോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ രാഷ്ട്രീയ പോരാട്ടമെന്നു പറഞ്ഞ് വെല്ലുവിളിക്കുന്നവരാണ് ഇതൊക്കെ ചെയ്തത്. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ആരെയെങ്കിലും കിട്ടുമോയെന്ന് ഇന്ന് രാവിലെ 11 മണിവരെ ശ്രമിച്ചവര്‍ വലിയ രാഷ്ട്രീയ പോരാട്ടത്തെ കുറിച്ചൊന്നും ഞങ്ങളോട് പറയരുത്. - സതീശന്‍ പറഞ്ഞു.

പി.വി അന്‍വറിന്റെ വിഷയം ഇന്ന് ചേരുന്ന യു.ഡി.എഫ് നേതാക്കളുടെ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സ്വീകരിച്ച തീരുമാനം നടപ്പാക്കുന്നതില്‍ ചില തടസങ്ങളുണ്ടായി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അക്കാര്യത്തില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞാല്‍ യു.ഡി.എഫും അപ്പോള്‍ അഭിപ്രായം പറയാം. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ പോലും അദ്ദേഹത്തെ പ്രകോപിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്ന തരത്തിലോ അഹങ്കാരം സ്ഫുരിക്കുന്ന തരത്തിലോ സംസാരിച്ചിട്ടില്ല. എനിക്കെതിരെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. അതൊക്കെ അവിടെ തന്നെ കിടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ ആരാണ് അഭിപ്രായവ്യത്യാസം പറഞ്ഞത്. മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ ഉണ്ടാക്കരുത്. യു.ഡി.എഫില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. എല്ലാവരും ചേര്‍ന്ന് ചുമതലപ്പെടുത്തിയിരിക്കുന്ന ഞാനാണ് എളിമയുള്ള രണ്ടു വാചകങ്ങള്‍ പറഞ്ഞ് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. എന്നിട്ടും പ്രശ്നമാണെന്ന് പറയുകയാണ്. നാളെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിലമ്പൂരില്‍ എത്തുന്നതിന് മുന്‍പ് യു.ഡി.എഫിന്റെ ഒന്നാംഘട്ട സ്‌ക്വാഡ് അവസാനിക്കും. അന്‍വറിനു നേരെ യു.ഡി.എഫ് വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന രീതി യു.ഡി.എഫിനില്ല. സി.പി.എം ആയിരുന്നെങ്കില്‍ എന്തൊക്കെ മോശമായി പറയും. രാഷ്ട്രീയമായ മത്സരമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല, സര്‍ക്കാരിന് എതിരായ കുറ്റപത്രം ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാനുള്ള അവസരമായിട്ട് കൂടിയാണ് യു.ഡി.എഫ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. സര്‍ക്കാരിന്റെ കാര്യങ്ങളൊക്കെ വാര്‍ഷികത്തില്‍ ജനങ്ങളിലേക്ക് എത്തിച്ചതു പോലെ ഞങ്ങള്‍ പറയുന്ന കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.

എത്ര ബ്രേക്കിംഗ് ന്യൂസുകളാണ് നല്‍കുന്നത്. ഓരോരുത്തര്‍ ഓരോ മണിക്കൂര്‍ ഇടവെട്ടാണ് ബ്രേക്കിംഗ് ന്യൂസ് നല്‍കുന്നത്. ഒരാള്‍ ഘടകകക്ഷി ആക്കുമെന്ന് പറയുമ്പോള്‍ മറ്റൊരാള്‍ ആക്കില്ലെന്നു പറയും. ലീഗിന് അതൃപ്തിയെന്നും ആര്‍.എസ്.പി പ്രശ്നമെന്നുമൊക്കെയാണ് വാര്‍ത്ത. ചുമതലപ്പെടുത്തിയതു കൊണ്ടാണ് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും യു.ഡി.എഫ് നേതാക്കള്‍ക്കും വേണ്ടി നേരത്തെ രണ്ടേ രണ്ടു വാചകം പറഞ്ഞത്. - സതീശന്‍ പറഞ്ഞു.