- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പാതയില്‍ വിള്ളലുള്ള ഭാഗത്ത് പോയി മന്ത്രി മുഹമ്മദ് റിയാസ് റീല്‍സ് എടുത്താല്‍ കുറേക്കൂടി മനോഹരമാകും; ക്രെഡിറ്റ് ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചപ്പോഴാണ് നാലാം വാര്‍ഷികത്തില്‍ ദേശീയപാത പൊളിഞ്ഞുവീണത്; ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണമെന്നും വി ഡി സതീശന്‍
ദേശീയ പാതയില്‍ വിള്ളലുള്ള ഭാഗത്ത് പോയി മന്ത്രി മുഹമ്മദ് റിയാസ് റീല്‍സ് എടുത്താല്‍ കുറേക്കൂടി മനോഹരമാകും
തിരുവനന്തപുരം: ദേശീയ പാത നിര്‍മ്മാണത്തിനിടെ വിള്ളല്‍ വീണ സ്ഥലങ്ങളില്‍ പോയി മന്ത്രി മുഹമ്ദ് റിയാസ് റീല്‍ ഇട്ടാല്‍ കുറേക്കൂടി മനോഹരമായിരിക്കുമെന്നും റീല്‍ നിര്‍ത്തരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശീയ പാത നിര്‍മ്മാണവുമായി 'അ' മുതല്‍ 'ക്ഷ' വരെ ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ പൊതുമരാമത്ത് മന്ത്രി പറയുന്നത് ഇനിയും റീല്‍ ഇടുമെന്നാണ്. ദേശീയ പാതയില്‍ അന്‍പത് സ്ഥലത്തെങ്കിലും വിള്ളല്‍ വീണിട്ടുണ്ട്. വിള്ളല്‍ വീണ ഈ സ്ഥലങ്ങളില്‍ പോയി മന്ത്രി റീല്‍ ഇട്ടാല്‍ കുറേക്കൂടി മനോഹരമായിരിക്കും. റീല്‍ നിര്‍ത്തരുത്. കൂരിയാട് മാത്രമല്ല, തിരുവനന്തപുരം ഉള്‍പ്പെടെ അന്‍പതോളം സ്ഥലങ്ങളില്‍ വിള്ളലുണ്ട്. അവിടെയൊക്കെ പോയില്‍ റീല്‍സ് എടുത്ത് ഇട്ട് കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കാണിക്കണം. നാണക്കേട് മറയ്ക്കുന്നതിനു വേണ്ടി മന്ത്രി എന്തൊക്കെയോ പറയുകയാണ്.
പാലാരിവട്ടം പാലത്തില്‍ അപാകതയുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ആ പാലത്തിന്റെ ടാറിങ് വരെ നടത്തിയത്. പാലം ഇടിഞ്ഞു വീണില്ല. എന്നിട്ടും മന്ത്രിക്കെതിരെ വിജിലന്‍സ് കേസെടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലെ ആരെ പറ്റിയും അന്വേഷിക്കാതെ ഇരിക്കുന്നത്. ഇപ്പോള്‍ വിള്ളല്‍ ടാര്‍ ചെയ്താല്‍ മതിയെന്ന അവസ്ഥയിലാണ്. വലിയ മഴ വരാന്‍ പോകുന്നതേയുള്ളൂ. വലിയ വിള്ളല്‍ കാണാന്‍ പോകുന്നതേയുള്ളൂ.
ആദ്യം ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ നോക്കി. അത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി. വിഴിഞ്ഞത്തിന്റെ പൂര്‍ണമായ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനാണ്. രണ്ടാമതായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു പദ്ധതിയുടെ ക്രെഡിറ്റ് പൂര്‍ണമായും ഏറ്റെടുക്കാന്‍ നോക്കി. നാലാം വാര്‍ഷികത്തില്‍ അതിന് വിള്ളല്‍ വീണു. ഞങ്ങള്‍ക്ക് വലിയ സന്തോഷമായി എന്നതാണ് മന്ത്രിയുടെ പരാതി. ഞങ്ങള്‍ക്ക് സന്തോഷമല്ല, എം.പിമാര്‍ ഉള്‍പ്പെടെ ഞങ്ങളെല്ലാം റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന് എഴുതിക്കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് പണി പൂര്‍ത്തിയാക്കി എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചതാണ് നാലാം വാര്‍ഷികത്തില്‍ പൊളിഞ്ഞു താഴെ വീണത്.
കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന കെ റെയിലിന് മാത്രമാണ് ഞങ്ങള്‍ എതിര് നിന്നത്. ആ നിലപാടില്‍ ജനങ്ങളും ഞങ്ങള്‍ക്കൊപ്പം നിന്നു. കുറ്റികളൊക്കെ ഊരി എറിഞ്ഞില്ലേ? അല്ലാതെ ഏതു കാര്യത്തിനാണ് ഞങ്ങള്‍ എതിര് നിന്നത്. 2019 ല്‍ പൂര്‍ത്തിയാകേണ്ട വിഴിഞ്ഞ 2025-ല്‍ പൂത്തിയാക്കിയിട്ടും അതില്‍ ക്രെഡിറ്റ് എടുക്കുകയാണ്. ഏത് വികസന പദ്ധതിയിലാണ് ഈ സര്‍ക്കാരിന് അവകാശവാദം ഉന്നയിക്കാനുള്ളത്? ഗെയില്‍ പൈപ്പ് ലൈന്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തുടങ്ങുമ്പോള്‍ ഭൂമിയ്ക്കടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ബോംബാണെന്നു പറഞ്ഞ് സമരം ചെയ്ത ഒരാള്‍ ഈ മന്ത്രിസഭയിലുണ്ട്. വീടുകളില്‍ ഗ്യാസ് കൊടുത്തെന്നാണ് പറയുന്നത്. ആ പദ്ധതി പത്ത് വര്‍ഷം മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കളമശേരിയില്‍ ഉദ്ഘാടനം ചെയ്തതാണ്. ഇങ്ങനെയൊക്കെ ക്രെഡിറ്റ് എടുക്കാമോ?
ദേശീയപാതയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നെങ്കില്‍ 10 വര്‍ഷം മുന്‍പെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാതയുടെ പണി പൂര്‍ത്തിയായേനെ. അന്ന് തുച്ഛമായ വിലയാണ് ഭൂമിക്ക് നല്‍കിയിരുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് റൈറ്റ് ടു ഫെയര്‍ കോംമ്പന്‍സേഷന്‍ ആക്ട് കൊണ്ടു വന്ന് ഹൈവെയെ അതില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടാണ് ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനായത്. അന്ന് 23000 കിട്ടിയിരുന്ന സ്ഥലത്തിനാണ് ഇന്ന് 10 ലക്ഷം കിട്ടിയത്. അതുകൊണ്ടാണ് ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചത്. റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് വന്നില്ലായിരുന്നെങ്കില്‍ ഇപ്പോഴും സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കില്ലായിരുന്നു. കുറഞ്ഞ തുകയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ കോണ്‍ഗ്രസും സി.പി.എമ്മും സമരം ചെയ്തിട്ടുണ്ട്.
ഡി.പി.ആറില്‍ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്തത്തോടെ ആയിരിക്കുമെന്ന് കരുതുന്നു. അതേക്കുറിച്ച് അന്വേഷിക്കണം. ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണം. ഒരാളും ശ്രദ്ധിച്ചില്ല എന്നതാണ് പ്രശ്നം. സംസ്ഥാന സര്‍ക്കാരിന് ദേശീയ പാത അതോറിട്ടിയുമായി ഒരു ഏകോപനവും ഉണ്ടായിരുന്നില്ല. റീല്‍ എടുക്കല്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മണ്ണ് പരിശോധന നടത്താതെയാണ് പില്ലറുകള്‍ സ്ഥാപിച്ചത്. അതാണ് ഇടിഞ്ഞു വീണത്. ഇതൊക്കെ ഞങ്ങള്‍ ആദ്യം പറഞ്ഞതാണ്. ദേശീയപാതയില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്ക്കരിക്ക് കത്തയച്ചിട്ടുണ്ട്. ധാരാളം തോടുകളും കാനകളും അടഞ്ഞു പോയിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പാടിലാണ്.
രാജ്ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കാന്‍ പാടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കുമെന്നാണ് കരുതിയത്. മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നിട്ടും ഇതുവരെ അതു ചെയ്തിട്ടില്ല. ഇപ്പോഴും ഇവരെല്ലാം ഒരേ തോണിയില്‍ യാത്ര ചെയ്യുന്നവരാണ്. രാജ്ഭവനില്‍ നിന്നു കൊണ്ടാണ് മുന്‍ പ്രധാനമന്ത്രിമാരെ ആര്‍.എസ്.എസ് നേതാവ് അധിക്ഷേപിച്ചത്. ആ അനൗചിത്യം ബോധ്യപ്പെടുത്താനുള്ള ധൈര്യം ഈ സര്‍ക്കാരിന് ഉണ്ടാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.