ഇടുക്കി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കൂടുതല്‍ നടപടി പാര്‍ട്ടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും പാര്‍ട്ടിക്ക് പോറലേല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയെ തങ്ങള്‍ സംരക്ഷിക്കും. പാര്‍ട്ടിക്കൊരു ക്ഷീണവുമില്ല. പാര്‍ട്ടിയെക്കുറിച്ച് അഭിമാനമാണ്. കോണ്‍ഗ്രസ് ചെയ്തതുപോലെ മറ്റേത് പാര്‍ട്ടിയാണ് ചെയ്തിട്ടുള്ളതെന്നും സതീശന്‍ ചോദിച്ചു. 'രാഹുലിനെതിരെ ഇന്നലെയല്ലേ പുതിയ പരാതി വന്നത്. പേരുപോലും ഇല്ലാത്ത പരാതിയാണ്. എങ്കിലും അന്വേഷിക്കണമല്ലോ. അന്വേഷിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാര്‍ട്ടി എടുക്കും. ഒരു കേസ് കോടതിയില്‍ ഉണ്ടല്ലോ, അതില്‍ പാര്‍ട്ടി ഒരു തടസവും പറഞ്ഞില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി പ്രസിന്റ് പറഞ്ഞത്'.

'ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്തരീക്ഷത്തില്‍നിന്ന് പോകാനാണ് സിപിഎം ഈ വിഷയം പറഞ്ഞുകൊണ്ടിരിക്കുന്നത്. ബലാത്സംഗക്കേസിലെ പ്രതിയെ കൂടെനിര്‍ത്തിയാണ് സിപിഎം ഈ വര്‍ത്തമാനം പറയുന്നത്. രാഷ്ട്രീയമായ ഒരു നടപടിയുമെടുത്തില്ല. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കെതിരെയും സിപിഎം ഒരു നടപടിയുമെടുത്തില്ല. അതുപോലെയല്ല കോണ്‍ഗ്രസ്'- സതീശന്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളെല്ലാവരും വിവിധ ജില്ലകളിലാണ്. ഞങ്ങള്‍ കൂടിയാലോചിക്കട്ടെ. ബോധ്യങ്ങളില്‍ നിന്നാണ് ആദ്യം നടപടിയെടുത്തത്. പുതിയ കാര്യം വന്നു, അതിലും പാര്‍ട്ടി ആലോചിച്ച് നടപടിയെടുക്കും. കോണ്‍ഗ്രസിന് ഒരു ദോഷവും ഉണ്ടാകില്ല. എത്രയേറെ സ്ത്രീകളുടെയും പാര്‍ട്ടിക്കാരുടേയും പരാതിയാണ് എകെജി സെന്ററില്‍ പൊടിപിടിച്ച് കിടക്കുന്നത്. അതൊക്കെ പൊടിതട്ടിയെടുക്കൂ എന്നും സതീശന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ മുന്നില്‍ പരാതി വന്നപ്പോള്‍ അത് അന്തസായി കൈകാര്യം ചെയ്തു. ആളുകള്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനേയും താരതമ്യം ചെയ്യും. രാഹുലിന്റെ വിഷയം തെരഞ്ഞെടുപ്പ് വിഷയമായാലും തങ്ങള്‍ക്കൊരു കുഴപ്പവുമില്ലെന്നും കോണ്‍ഗ്രസ് അപ്പോഴും തലയുയര്‍ത്തി നില്‍ക്കുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിനെതിരെ മറ്റ് നടപടികള്‍ ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്നുമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്. ആദ്യം വാര്‍ത്ത വന്നപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവ് കത്ത് കൊടുത്തു. അങ്ങനെ രാഹുല്‍ നിയമസഭയില്‍ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് തങ്ങള്‍ സ്വീകരിച്ചെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.