മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡി.സി.സി അധ്യക്ഷനുമായിരുന്ന വി.വി പ്രകാശിന്റെ വീട്ടില്‍ പോയി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട തൃണമൂല്‍ നേതാവ് പി.വി അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. അന്‍വറിന്റെ അഭ്യാസങ്ങള്‍ ചീറ്റിയതോടെയാണ് വിമര്‍ശനവുമായി ബല്‍റാം രംഗത്തുവന്നത്.

ജീവിതത്തിലുടനീളം ഉറച്ച മതേതര ബോധ്യങ്ങള്‍ വെച്ചുപുലര്‍ത്തിയ നെഹ്രുവിയന്‍ കോണ്‍ഗ്രസുകാരനായ വി.വി. പ്രകാശിനെ അങ്ങേയറ്റം വേദനിപ്പിച്ച ഹീനമായ വര്‍ഗീയ പ്രചരണങ്ങള്‍ നടത്തിയ ആളാണ് പി.വി. അന്‍വര്‍. എന്നിട്ടും വി.വി.പ്രകാശിന്റെ വീട്ടില്‍പ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അന്‍വറിനോട് പറയാനുള്ളത് വി.വി.പ്രകാശ് അന്ത്യയാത്രയില്‍ പുതച്ചിരുന്നത് കോണ്‍ഗ്രസിന്റെ പതാകയാണെന്നും ആ കുടുംബവും എക്കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നുമാണെന്ന് വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നാട്ടുകാര്‍ പ്രായവ്യത്യാസമില്ലാതെത്തന്നെ വിളിച്ചിരുന്ന 'പ്രകാശേട്ടന്‍' എന്നതിലെ 'ഏട്ടന്‍' എന്ന വാക്ക് മാത്രം മതിയായിരുന്നു അന്‍വറിന് വി.വി.പ്രകാശിനെ ഒരു സംഘിയായി ചിത്രീകരിക്കാന്‍. അത് വച്ചുള്ള പ്രസംഗങ്ങളായിരുന്നു അന്‍വറിന്റെ ക്യാമ്പയിന്‍ മുഴുവന്‍. അന്ന് അന്‍വറിനെ തലയിലേറ്റി നടന്നിരുന്ന സി.പി.എമ്മും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിച്ചുവെന്നും ബല്‍റാം പറയുന്നു.

തന്റെ മരണത്തിന്റെ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പി.വി.അന്‍വറിന്റെ ഈ ക്രൂരമായ ആരോപണങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയതിന് ശേഷമാണ് വി.വി.പ്രകാശ് ഈ ലോകം വിട്ടു പോയതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. വി.വി പ്രകാശിന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും വി.ടി.ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രചാരണത്തിന്റെ തുടക്കമിടാനായിട്ടാണ് അന്‍വര്‍ 2021-ല്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന വി.വി.പ്രകാശിന്റെ എടക്കരയിലെ വീട്ടിലെത്തിയത്.

വി.വി.പ്രകാശിന്റെ ഭാര്യ സ്മിതയോടും മക്കളോടും അന്‍വര്‍ വോട്ടഭ്യര്‍ഥിച്ചു. എന്നാല്‍ എന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് സ്മിത പിന്നീട് പ്രതികരിച്ചു. 'വി.വി.പ്രകാശ് മരിച്ചപ്പോള്‍ പുതപ്പിച്ചത് കോണ്‍ഗ്രസ് പതാകയാണ്. ആ പാര്‍ട്ടി തന്നെയായിരിക്കും ഞങ്ങളുടെ മരണംവരെയും. ഞങ്ങള്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണ്. അതില്‍കൂടുതല്‍ ഒന്നും പറയാനില്ല' സ്മിത പറഞ്ഞു.

വി.ടി.ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'2021ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശിനെതിരെ ഹീനമായ വര്‍ഗീയ പ്രചരണങ്ങളാണ് അന്നത്തെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ നടത്തിയിരുന്നത്. ആ നാട്ടുകാര്‍ പ്രായവ്യത്യാസമില്ലാതെത്തന്നെ വിളിച്ചിരുന്ന 'പ്രകാശേട്ടന്‍' എന്നതിലെ 'ഏട്ടന്‍' എന്ന വാക്ക് മാത്രം മതിയായിരുന്നു അന്‍വറിന് വി.വി.പ്രകാശിനെ ഒരു സംഘിയായി ചിത്രീകരിക്കാന്‍. അത് വച്ചുള്ള പ്രസംഗങ്ങളായിരുന്നു അന്‍വറിന്റെ ക്യാമ്പയിന്‍ മുഴുവന്‍. അന്ന് അന്‍വറിനെ തലയിലേറ്റി നടന്നിരുന്ന സിപിഎമ്മും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിച്ചു.

തന്റെ ജീവിതത്തിലുടനീളം ഉറച്ച മതേതര ബോധ്യങ്ങള്‍ വച്ചുപുലര്‍ത്തിയ, പ്രത്യയശാസ്ത്രപരമായിത്തന്നെ സംഘ് പരിവാറിന്റെ നിതാന്ത വിമര്‍ശകനായിരുന്ന, വ്യക്തിജീവിതത്തില്‍പ്പോലും മതവിശ്വാസങ്ങളും ആചാരങ്ങളും ഒരു പരിധിക്കപ്പുറം മാറ്റിനിര്‍ത്തിയ, നെഹ്രുവിയന്‍ കോണ്‍ഗ്രസുകാരനായ വി.വി. പ്രകാശിനെ അങ്ങേയറ്റം വേദനിപ്പിച്ചതായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ആ ബിലോ ദ് ബെല്‍റ്റ് ആക്രമണങ്ങള്‍. തന്റെ മരണത്തിന്റെ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പി.വി.അന്‍വറിന്റെ ഈ ക്രൂരമായ ആരോപണങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയതിന് ശേഷമാണ് വി.വി.പ്രകാശ് ഈ ലോകം വിട്ട് പോയത്. ആ മറുപടിയുടെ ലിങ്ക് കമന്റില്‍ നല്‍കുന്നു.

എന്നിട്ടും വി.വി.പ്രകാശിന്റെ വീട്ടില്‍പ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അന്‍വറിനോട് പറയാനുള്ളത് പ്രകാശേട്ടന്റെ പ്രിയതമ തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്: വി.വി.പ്രകാശ് അന്ത്യയാത്രയില്‍ പുതച്ചിരുന്നത് കോണ്‍ഗ്രസിന്റെ പതാകയാണ്. ആ കുടുംബവും എക്കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കും.'