- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാന്‍ ക്യാപ്ടന് എങ്കില്‍ ചെന്നിത്തല മേജര്‍; നിലമ്പൂരില്‍ ടീം യുഡിഎഫാണ് വിജയത്തിന് പിന്നില്‍; യുഡിഎഫിന്റെ പൊളിറ്റിക്കല്‍ നറേറ്റീവ് എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ക്കറിയാമെന്ന് ചെന്നിത്തല; പിവി അന്‍വറിന്റെ വാതില്‍ അടച്ചത് യുഡിഎഫ്; രാജ് ഭവനെ മത- രാഷ്ട്രീയ പ്രചരണ വേദിയാക്കരുത്; മുഖ്യമന്ത്രിയുടെ പ്രതിഷേധം വൈകിപ്പോയി; നിലപാട് പറഞ്ഞ് വിഡി സതീശന്‍
തിരുവനന്തപുരം: പിവി അന്‍വറിന് മുന്നില്‍ വാതില്‍ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ വേണമെന്ന് പറഞ്ഞവരെല്ലാം അത് മാറ്റിപ്പറഞ്ഞിട്ടുണ്ട്. വാതില്‍ അടയ്ക്കണമെന്ന തീരുമാനം യു.ഡി.എഫ് എടുത്തതാണ്. ഏതെങ്കിലും കാലത്ത് ആ വിഷയം വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്യും. ഇപ്പോള്‍ വാതില്‍ അടച്ചിരിക്കുകയാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കൊന്നും മറുപടി പറയാനാകില്ല. ഈ വിഷയത്തില്‍ നല്ല വ്യക്തതയുള്ള ആളാണ് ഡോ. എം.കെ മുനീര്‍. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ സംഘടനകള്‍ക്കും ഒരോ അഭിപ്രായമായിരുന്നെങ്കില്‍ ഒറ്റ മുസ്ലീം സംഘടന മതിയായിരുന്നല്ലോ. തിരഞ്ഞെടുപ്പ് കാലത്ത് ജമാ അത്ത് ഇസ്ലാമി വിഷയമൊക്കെ ചില ചനലുകള്‍ ഉള്‍പ്പെടെ ഓടിക്കാന്‍ നോക്കിയതാണ്. എന്നാല്‍ യു.ഡി.എഫിന്റെ പൊളിറ്റിക്കല്‍ നറേറ്റീവ് എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ പ്രതിഫലനമാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പ് അജണ്ട മാറ്റാന്‍ ഒരുപാട് പേര്‍ ശ്രമിച്ചു. അജണ്ട തീരുമാനിച്ചത് യു.ഡി.എഫാണ്. കെ.പി.സി.സി യോഗത്തിന്റെ ഉള്ളതും ഇല്ലാത്തതുമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ സി.പി.എം സെക്രട്ടേറിയറ്റില്‍ എന്താണ് നടന്നതെന്ന വാര്‍ത്ത കൂടി നല്‍കണം. ടീം യു.ഡി.എഫാണ് വിജയത്തിന് പിന്നില്‍. വിജയം വ്യക്തി കേന്ദ്രീകൃതമല്ല വിജയമെന്നും ചെന്നിത്തല പറഞ്ഞു.
തന്നെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയും സതീശന്‍ നല്‍കി. തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്ന് സതീശന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിജയം വ്യക്തികേന്ദ്രീകൃതമല്ല. അതിന് പിന്നില്‍ ടീം യുഡിഎഫ് ആണെന്നും സതീശന്‍ പ്രതികരിച്ചു. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. അന്ന് തന്നെയാരും ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഗവര്‍ണ്ണറേയും സതീശന്‍ വിമര്‍ശിച്ചു. രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടു വന്ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചു. രാജ് ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കരുതെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞതാണ്. പിന്നീടാണ് മന്ത്രി പി. പ്രസാദുമായി പ്രശ്നമുണ്ടായത്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന്റെ അന്നാണ് മന്ത്രി ശിവന്‍കുട്ടിയുമായി പ്രശ്നമുണ്ടായത്. അപ്പോഴൊക്കെ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അന്നു തന്നെ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നു.
രാജ്ഭവനെയും ഗവര്‍ണറെയും രാഷ്ട്രീയ- മത പ്രചരണത്തിനുള്ള വേദിയാക്കി മാറ്റരുത്. ഗവര്‍ണര്‍ക്ക് ആര്‍.എസ്.എസുകാരനായി തുടരാം. പക്ഷെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുത്. ഇത് മതേതര കേരളമാണെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കും ഭരണകൂടത്തിനുമുണ്ട്. മുഖ്യമന്ത്രി ഇപ്പോഴെങ്കിലും പ്രതിഷേധിച്ചത് നന്നായി. പക്ഷെ വൈകിപ്പോയി. ഗവര്‍ണറുടെ പരിപാടികള്‍ ഇത്തരം പ്രചരണങ്ങളുടെ വേദിയാക്കി മാറ്റരുത്. ഞങ്ങള്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുമ്പോള്‍ ആര്‍.എസ്.എസ് വര്‍ഗീയധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. അതേ നറേറ്റീവിലേക്ക് മുഖ്യമന്ത്രിയും സി.പി.എമ്മും പോകരുത്. കേരളത്തെ മതസൗഹാര്‍ദ്ദത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടു നില്‍ക്കരുത്. സ്വകാര്യ പരിപാടിക്ക് സര്‍വകലാശാല അനുമതി കൊടുത്തത് ഇവരെല്ലാം പരസ്പരം അറിഞ്ഞുകൊണ്ടാണ്. എന്നിട്ടാണ് പിന്നീട് നാടകം കളിക്കുന്നത്. മതപരമായ പ്രചരണം നടത്തുന്ന സംഘടനയ്ക്ക് സര്‍വകലാശാല ഹാള്‍ കൊടുക്കുന്നത് ശരിയാണോ ഇത്തരം സംഭവങ്ങള് ആവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ പറയണം.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഗവര്‍ണറുടെ നേതൃത്വത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രഭാഷണ പരമ്പര നടത്തുന്നതില്‍ ഒരു തെറ്റുമില്ല. അതുമായി ബന്ധപ്പെട്ട വിദഗ്ധരെയാണ് അതിനു വേണ്ടി കൊണ്ടു വരേണ്ടത്. പക്ഷെ ആര്‍.എസ്.എസ് നേതാവിനെ കൊണ്ടു വന്ന് മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിക്കുന്ന കാമ്പയിന്‍ കേരളത്തില്‍ നടക്കില്ല-സതീശന്‍ കൂട്ടിച്ചേര്‍ത്തു.