പത്തനംതിട്ട: ആറന്മുള മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജിനെ വീണ്ടും മത്സരിപ്പിക്കാനുള്ള സിപിഎം നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. കുടുംബപരമായ കാരണങ്ങളാല്‍ വീണയെ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് നേരിട്ട് പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു.

ഓര്‍ത്തഡോക്‌സ് സഭ മുന്‍ സെക്രട്ടറി കൂടിയായ ജോര്‍ജ് ജോസഫിന്റെ ഈ നീക്കം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ പേര് മാത്രം ശുപാര്‍ശ ചെയ്തിരിക്കുന്ന ഘട്ടത്തില്‍ ഈ പുതിയ പ്രതിസന്ധി പാര്‍ട്ടിയെ വലിയ ആശയക്കുഴപ്പത്തിലാക്കി. ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയില്‍ ആറന്മുള നിലനിര്‍ത്താനാണ് സിപിഎം നീക്കം. ആറന്മുളയിലെ വീണയുടെ വിജയത്തിന് പിന്നിലെ ചാലക ശക്തി ഭര്‍ത്താവായിരുന്നു. ഈ സാഹചര്യം സിപിഎമ്മിനെ അമ്പരപ്പിച്ചിട്ടുണ്ട്. മാതൃഭൂമിയും മാധ്യമവും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ചേര്‍ന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ പങ്കെടുത്ത കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് വിവരം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണിലൂടെയും നേരിട്ടും പാര്‍ട്ടിയിലെ സംസ്ഥാന, ജില്ലാ നേതാക്കളോട് ജോര്‍ജ് ജോസഫ് തന്റെ ആവശ്യം അറിയിച്ചതായാണ് വിവരം. വീണാ ജോര്‍ജ് സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സഭയ്ക്കുള്ളില്‍ വലിയ സ്വാധീനമുള്ള ജോര്‍ജിന്റെ നിലപാട് അവഗണിക്കുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയവും പാര്‍ട്ടിക്കുണ്ട്.

2016-ല്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ചാണ് വീണാ ജോര്‍ജ് ആറന്മുളയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചത്. 2021-ല്‍ വിജയം ആവര്‍ത്തിച്ച അവര്‍ പിണറായി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തു വരികയാണ്. കണ്ണൂരില്‍ കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന വീണയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. വീണയോടും ഭര്‍ത്താവിനോടും നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ആറന്മുളയില്‍ വീണ മാറിയാല്‍ പകരം ആര് എന്ന ചോദ്യവും ഇപ്പോള്‍ സജീവമായിട്ടുണ്ട്.

കണ്ണൂരിലെ സംഭവം വീണാ ജോര്‍ജിന് വലിയ പ്രതിസന്ധിയായി മാറിയിരുന്നു. അപ്പോഴും രാഷ്ട്രീയമായി അതിനെ നേരിടാനായിരുന്നു മന്ത്രിയുടെ ശ്രമം. വീണ്ടും ആറന്മുളയില്‍ വീണ മത്സരിക്കുമെന്നും പ്രചരണം എത്തി. ഇതിനിടെയാണ് അപ്രതീക്ഷിത ട്വിസ്റ്റ് വരുന്നത്.