ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. റായ്ബറേലിയിൽ വിജയിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി രാജിവച്ച സാഹചര്യത്തിലാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു.

നിയമപ്രകാരം ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ആ കാലാവധി ഈ നവംബറിൽ അവസാനിക്കും. ഇതോടെ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഒക്ടോബറിൽ വയനാട് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പും ഉണ്ടാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എഐസിസി ജനറല സെക്രട്ടറിയായ പ്രിയങ്കയുടെ കന്നി മത്സരം കൂടിയാണ് വയനാട്ടിലേത്.

നിയോജക മണ്ഡലം അടിസ്ഥാനപ്പെടുത്തി പാർട്ടിയുടെ 5 എംപിമാർക്കും 2 എംഎൽഎമാർക്കുമാണ് ചുമതലകൾ വീതിച്ചു നൽകിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പ് നേരിടുന്നതിന് വേണ്ടിയാണ്‌ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിവിധ മേഖലകളുടെ ചുമതല നല്‍കിയത്.

എം.കെ. രാഘവന്‍ (തിരുവമ്പാടി), രാജ്മോഹൻ ഉണ്ണിത്താൻ (കൽപറ്റ), ആന്റോ ആന്റണി (നിലമ്പൂർ), ഡീൻ കുര്യാക്കോസ് (സുൽത്താൻ ബത്തേരി), ഹൈബി ഈഡന്‍ (വണ്ടൂര്‍) എന്നിവരാണ് ചുമതല ലഭിച്ച എംപിമാർ. സണ്ണി ജോസഫ് (മാനന്തവാടി), സി.ആര്‍. മഹേഷ് (ഏറനാട്) എന്നിവരാണ് ചുമതല ലഭിച്ച എംഎൽഎമാർ.

ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ സീറ്റ് രാഹുൽ ഗാന്ധി നിലനിർത്തുമെന്നും ആ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വയനാട് സീറ്റിലേക്ക് മത്സരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജൂണിൽ പ്രഖ്യാപിച്ചിരുന്നു.