പാലക്കാട്: പി. സരിനു പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പാലക്കാട്ടു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാര്‍ട്ടി വിട്ടു. വാര്‍ത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു.

പാലക്കാട് - വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുണ്ടെന്നും ഇതിന്റെ രക്തസാക്ഷിയാണ് കെ. മുരളീധരന്‍ എന്നും ഷാനിബ് പറഞ്ഞു. ഈ കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. സി.പി.എം തുടര്‍ ഭരണം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും ഷാനിബ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സാറ് പോയ ശേഷം നമ്മളെ കേള്‍ക്കാന്‍ ആരുമില്ലെന്ന് വിതുമ്പിക്കരഞ്ഞ് എ.കെ. ഷാനിബ് പറഞ്ഞു. പരാതി പറയുമ്പോള്‍ കേള്‍ക്കാന്‍ ആരുമില്ല. ആ ഉമ്മന്‍ ചാണ്ടി സാറിന്റെ പേരില്‍ ഇവര്‍ നടത്തുന്ന നാടകങ്ങള്‍ കണ്ട് സഹികെട്ടിട്ടാണ് ഇപ്പോള്‍ ഇതെല്ലാം തുറന്ന് പറയാന്‍ തയാറായത്. ഞാന്‍ മാത്രമല്ല, എന്റെ പിന്നില്‍ ഒരു പാട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇങ്ങനെ പറയാനുണ്ട്. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ ഈ പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്നത് -അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട് ഒരു സമുദായത്തില്‍പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുകയാണെന്ന് ഷാനിബ് വിമര്‍ശിച്ചു. ആ സമുദായത്തില്‍ നിന്ന് താന്‍ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിര്‍ നിലപാട് പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് രീതിതന്നെ മാറ്റി.

ഉമ്മന്‍ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പില്‍ കൂടുതല്‍ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മന്‍ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പില്‍ അത് അട്ടിമറിച്ച് വി ഡി സതീശനൊപ്പം നിന്നുവെന്നും ഷാനിബ് പറഞ്ഞു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. പി സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.