തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കാനും ലഹരി കുരുക്കില്‍ പെടാതിരിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സൂംബ നൃത്ത പരിശീലനത്തെ ഒരുവിഭാഗം മതസംഘടനകള്‍ ശക്തമായി എതിര്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, വലിയ വിപത്തായ ലഹരിക്കും മയക്കുമരുന്നിനും മദ്യത്തിനും എതിരെ, ഐക്യസന്ദേശം നല്‍കാത്ത സംസ്ഥാനത്തെ മതസംഘടനകളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍.

'ഈയിടെയായി യുഡിഎഫിനെയും മുസ്ലിം ലീഗിനെയും ചട്ടം പഠിപ്പിക്കാന്‍ വേണ്ടി കെട്ടിയിറങ്ങിയ സംഘടനകളും മൗനത്തില്‍ ആയിരുന്നു. മറ്റു മുസ്ലിം സംഘടനകള്‍ ഉറക്കം നടിക്കുകയായിരുന്നു; എന്ന് ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കളിക്കളത്തില്‍ വെള്ളം കുടിക്കുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്ന വ്രത വിശ്വാസവും അതിന്റെ ചര്‍ച്ചകളും എന്ത് കൊണ്ടാണ് മുസ്ലിം നാമധാരിയായ ചെറുപ്പക്കാരന്‍ വ്രതാനുഷ്ഠാനകാലത്ത് പോലീസിനെ പേടിച്ച് എം.ഡി.എം.എ വിഴുങ്ങി മരണപ്പെടുമ്പോള്‍ വിശ്വാസത്തിന്റെ അളവുകോലുമായി മത നേതാക്കന്മാര്‍ പോയിട്ട് ഒരു മുല്ലാക്കമാരെയും കാണാത്തത്?'ദുല്‍ഖിഫിലിന്റെ കുറിപ്പില്‍ പറഞ്ഞു.

സര്‍ക്കാര്‍ നൂറുകണക്കിന് ബാറും ബീവറേജ് ഔട്ട്‌ലെറ്റുകളും തുറക്കുമ്പോള്‍ ഒന്നും മിണ്ടാതെ മതസംഘടനകള്‍ ഏത് വിശ്വാസ പ്രമാണങ്ങളാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ മനുഷ്യന്റെ സമാധാനം ദിവസം തോറും ഇരുട്ടിലേക്ക് താഴ്ന്നിറങ്ങുമ്പോളാണ് മതസംഘടനാ നേതൃത്വം കാണിക്കുന്ന മൗനമെന്നും ദുല്‍ഖിഫില്‍ വിമര്‍ശിച്ചു.

വിപി ദുല്‍ഖിഫിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തില്‍ സൂംബയെക്കാള്‍ വലിയ വിശ്വാസത്തെ ബാധിക്കുന്ന തീരുമാനം ഗവണ്‍മെന്റ് എടുത്തപ്പോള്‍ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി സന്ധി ചെയ്തവര്‍ ഇപ്പോള്‍ അട്ടഹസിക്കുന്നത് ഏത് വിശ്വാസം സംരക്ഷിക്കാന്‍? കേരളത്തെ ലഹരി മാഫിയകളും ഇതിന് തടയിടേണ്ട സര്‍ക്കാറും ഒന്നിച്ച് ചേര്‍ന്ന് മയക്കുമരുന്ന് മാഫിയകളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും അരാജകവാദികളുടെയും പറുദീസയാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനത്തെ മതസംഘടനകള്‍ ഉറങ്ങുകയായിരുന്നു.

വിശ്വാസപരമായി ഏറ്റവും നീചമായ പ്രവര്‍ത്തിയും വിശ്വാസത്തില്‍ നിന്ന് പുറത്തു പോവുകയും ചെയ്യുന്ന വലിയ വിപത്തായ ലഹരിക്കും മയക്കുമരുന്നിനും മദ്യത്തിനും എതിരെ ഒരുതരത്തിലുള്ള ഐക്യ സന്ദേശവും ഇല്ല എന്ന് മാത്രമല്ല ഈയിടെയായി യുഡിഎഫിനെയും മുസ്ലിം ലീഗിനെയും ചട്ടം പഠിപ്പിക്കാന്‍ വേണ്ടി കെട്ടിയിറങ്ങിയ സംഘടനകളും മൗനത്തില്‍ ആയിരുന്നു. മറ്റു മുസ്ലിം സംഘടനകള്‍ ഉറക്കം നടിക്കുകയായിരുന്നു.

കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനക്കപ്പുറത്തേക്ക് അവിടന്നും പ്രതീക്ഷക്കൊത്ത ഒരു നിലപാടും ഒരു പ്രസ്താവനയും ഉണ്ടായില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കളിക്കളത്തില്‍ വെള്ളം കുടിക്കുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്ന വ്രത വിശ്വാസവും അതിന്റെ ചര്‍ച്ചകളും എന്ത് കൊണ്ടാണ് മുസ്ലിം നാമധാരിയായ ചെറുപ്പക്കാരന്‍ വ്രതാനുഷ്ഠാനകാലത്ത് പോലീസിനെ പേടിച്ച് എം.ഡി.എം.എ വിഴുങ്ങി മരണപ്പെടുമ്പോള്‍ വിശ്വാസത്തിന്റെ അളവുകോലുമായി മത നേതാക്കന്മാര്‍ പോയിട്ട് ഒരു മുല്ലാക്കമാരെയും കാണാത്തത്?

വര്‍ഗീയതക്കെതിരായുള്ള ഐക്യം പോലെ തന്നെയാണ് മനുഷ്യനുവേണ്ടിയുള്ള ഐക്യവും. ആ ഐക്യത്തിനു മുന്‍കൈയെടുക്കാന്‍ സാധിക്കുന്ന ഒന്നാമത്തെ സംഘടന ഏത് എന്ന് ചോദിച്ചു കഴിഞ്ഞാല്‍ മുസ്ലിം സംഘടനകള്‍ ആണ്. ഈ ഗവണ്‍മെന്റ് നൂറുകണക്കിന് ബാറും ബീവറേജ് ഔട്ട്‌ലെറ്റുകളും തുറക്കുമ്പോള്‍ ഒന്നും മിണ്ടാതെ നിങ്ങള്‍ ഏത് വിശ്വാസ പ്രമാണങ്ങളാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? ഇസ്ലാം സമാധാനത്തിന്‍ന്റെ മതമാണ്. കേരളത്തിലെ മനുഷ്യന്റെ സമാധാനം ദിവസം തോറും ഇരുട്ടിലേക്ക് താഴ്ന്നിറങ്ങുമ്പോളാണ് മതസംഘടനാ നേതൃത്വം കാണിക്കുന്ന മൗനം.

വിശ്വാസവും അധികാരവും വരുമ്പോള്‍ വിശ്വാസത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് അത് മനുഷ്യകുലത്തിന് ആകെ ഗുണം ചെയ്യുന്ന കാര്യത്തില്‍ ആണെങ്കില്‍ പ്രത്യേകിച്ച് അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍ അടിയറ വെക്കുന്നത് വിശ്വാസ വഞ്ചനയാണ്. അതിന് കാലം മാപ്പ് നല്‍കില്ല. ഇത്തരം വിഷയങ്ങളില്‍ സന്ധി ചെയ്യുന്നത് ദൈവ നിന്ദയാണ്.

അധികാരത്തിന്റെ മുമ്പില്‍ മുട്ടു വിറച്ച് ദൈവ കല്‍പ്പന തള്ളിപ്പറയുമ്പോള്‍ മനുഷ്യരാശിക്കാണ് നാശം സംഭവിക്കുന്നത്. ഈ ഇടതുപക്ഷ ഭരണകാലത്ത് 800 ഓളം പുതിയ ബാറുകള്‍ ആണ് തുറന്നത്. ബീവറേജ് ഔട്ട്‌ലെറ്റ് തുറക്കുന്നത് ഒരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് പാതിരാത്രി ആയാലും മുഴുവന്‍ ആളുകള്‍ക്കും മദ്യം കൊടുക്കണമെന്ന് സര്‍ക്കാറിന്റെ ഉത്തരവ് വന്നപ്പോഴെങ്കിലും പ്രതികരിക്കും എന്ന് പ്രതീക്ഷിച്ചു.

നീതി സ്റ്റോറുകള്‍ക്കും മെഡിക്കല്‍ കോളജിലെ മരുന്ന് ക്ഷാമത്തിനും റേഷന്‍ കടകളെക്കാളും കരുതല്‍ മദ്യശാലകള്‍ക്ക് കൊടുക്കുമ്പോള്‍ നിങ്ങള്‍ കാണിക്കുന്ന മൗനം കേരളീയ സമൂഹത്തോടുള്ള വഞ്ചനയാണ്. വര്‍ഗീയത പോലെ തന്നെ ചെറുത്തു തോല്‍പ്പിക്കേണ്ടതാണ് ലഹരിയും ലഹരി മാഫിയ പ്രവര്‍ത്തനവും. ഇപ്പോഴും വൈകിയിട്ടില്ല തിരുത്താന്‍ സമയമുണ്ട്. സംഘശക്തിയും ഉണ്ട്. ഉണരുക ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരുടെ നന്മക്ക് വേണ്ടി, എന്നിട്ട് ആവാം സൂംബയോടുള്ള പോരാട്ടം.

വിപി ദുല്‍ഖിഫില്‍

യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി