ലണ്ടന്‍: 1997 ല്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍, വരുന്ന വ്യാഴാഴ്ച നടക്കുന്ന ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിക്കും എന്നു തന്നെയാണ് പുതിയ മെഗാ പോളും സൂചിപ്പിക്കുന്നത്. പ്രചാരണത്തിന്റെ അവസാന 48 മണിക്കൂറുകളില്‍ നടത്തിയ അന്തിമ എം ആര്‍ പി പഠനത്തിനൊടുവില്‍ സര്‍വേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ലേബര്‍ പാര്‍ട്ടിക്ക് 484 സീറ്റുകള്‍ ലഭിക്കും എന്നാണ്. 30,000 ല്‍ അധികം പേര്‍ പങ്കെടുത്ത സര്‍വ്വേ പ്രകാരം ജനപ്രതിനിധി സഭയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 64 സീറ്റുകളില്‍ ഒതുങ്ങും.

അതേസമയം ലിബറല്‍ ഡെമോക്രാറ്റുകള്‍ 61 സീറ്റില്‍ ജയിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നേരിയ വ്യത്യാസത്തിനായിരിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഔദ്യോഗിക പ്രതിപക്ഷമാവുക. നൈജല്‍ ഫരാജെയുടെ റിഫോം യു കെ പാര്‍ട്ടി ഏഴ് സീറ്റുകള്‍ ജയിക്കുമെന്നും സര്‍വേഷന്‍ പഠനത്തില്‍ പറയുന്നു. അതേസമയം എസ് എന്‍ പി യുടെ അംഗസംഖ്യ 10 ആയി ചുരുങ്ങും.

എന്നാല്‍, മറ്റു ചില സര്‍വ്വേകളില്‍ പറയുന്നത് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറിന് വന്‍ ഭൂരിപക്ഷം നല്‍കുന്നതിരെയുള്ള ഋഷി സുനകിന്റെ മുന്നറിയിപ്പ് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ്. തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കുന്നതിനെതിരെയുള്ള പ്രധാനമന്ത്രിയുടെ മുന്നറിയിപ്പും ശക്തമാവുകയാണ്. 1997 ല്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി 418 സീറ്റുകള്‍ നേടിയിരുന്നു. അന്ന് സര്‍വ്വേകളില്‍ അവര്‍ ടോറികളേക്കാള്‍ 13 പോയിന്റുകള്‍ക്കായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

അതുകൊണ്ടു തന്നെ, ഇപ്പോഴത്തെ സര്‍വ്വേഫലവുമായി താരതമ്യം ചെയ്യുമ്പോള്‍, ലേബര്‍ പാര്‍ട്ടി 1997 ലേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ 99 ശതമാനത്തിലധികം സാധ്യതയുണ്ട് എന്നാണ് സര്‍വേഷന്‍ പഠനം വെളിപ്പെടുത്തുന്നത്. അതുപോലെ 1931 ല്‍ സ്റ്റാന്‍ലി ബാള്‍ഡ്വിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയ 470 സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റ് ലേബര്‍ പാര്‍ട്ടി നേടാന്‍ 78 ശതമാനം സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.