ന്യൂഡൽഹി: സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടർന്നു പോകും. കരാറിൽ ഒപ്പിട്ട സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയിട്ടുണ്ട്. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. കേന്ദ്രമന്ത്രിയുടെ ചുമതല സിനിമാ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലായിരുന്നു താരം. ഇതേ തുടർന്ന് കേരള നേതാക്കളും താരവുമായി ചർച്ച നടത്തി.

സുരേഷ് ഗോപി മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർ നിർബന്ധം പിടിച്ചിരുന്നു. അതിനാൽ നേരത്തെ മന്ത്രിസ്ഥാനത്ത് ഒഴിയാൻ സന്നദ്ധത അറിയിച്ച സുരേഷ് ഗോപിയുടെ ആവശ്യത്തെ പ്രധനമന്ത്രി അംഗീകരിച്ചില്ലായിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് സുരേഷ് ഗോപി തുടരുന്നതിൽ സ്ഥിരീകരണം വന്നത്. ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നാലു സിനിമകൾ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാൽ സിനിമകൾ മുടങ്ങുമെന്നും അറിയിച്ചിരുന്നു.

സിനിമാ തിരക്കുകൾ പറഞ്ഞിട്ടും സുരേഷ്‌ഗോപിയെ വിടാൻ നരേന്ദ്ര മോദി തയ്യാറായില്ല. സിനിമയാണ് വരുമാനമാർഗമെന്നും ലഭിക്കുന്ന പണത്തിൽ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ്‌ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. നിലവിൽ നാല് സിനിമകൾക്ക് അദ്ദേഹം സമ്മതം പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.നാല് സിനിമകളാണ് നിലവിൽ സുരേഷ്‌ഗോപി ഏറ്റിരിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന സിനിമയാണ് ഇതിൽ ആദ്യം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിലിൽ ഷൂട്ടിങ് ആരംഭിക്കാനിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും കാരണം നീട്ടിവച്ചു. ഏതാണ്ട് നാല് മാസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെത്.

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 70 കോടി ബഡ്ജറ്റുള്ള പാൻ ഇന്ത്യൻ സിനിമയാണ് രണ്ടാമത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.'ചിന്താമണി കൊലക്കേസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സുരേഷ് ഗോപി ഏറ്റിരിക്കുന്ന മൂന്നാമത്തെ ചിത്രം. 'എൽകെ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ്. നാലാമത്തെ ചിത്രം ഒരു പൊലീസ് സ്റ്റോറിയാണെന്നാണ് റിപ്പോർട്ട്.

ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ സുരേഷ്‌ഗോപിക്ക് അതൃപ്തിയുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ഇതേത്തുടർന്ന് അദ്ദേഹം മന്ത്രി സ്ഥാനം ഒഴിയാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇത് തള്ളി സുരേഷ്‌ഗോപി തന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്നായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

'പുറത്തുവരുന്ന വാർത്തകൾ ശരിയല്ല. എംപി എന്ന നിലയിൽ പ്രവർത്തനങ്ങൾ തുടരും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകും. സിനിമ എന്റെ പാഷനാണെന്ന് പ്രധാനമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. കുറച്ച് സിനിമകൾ ചെയ്ത് പൂർത്തിയാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകൾ ഉണ്ടാക്കേണ്ടതുണ്ട്. അതല്ലാതെ രാജി വയ്ക്കുന്നത് അജണ്ടയിലേ ഇല്ല ', സുരേഷ്‌ഗോപി പറഞ്ഞു.