തിരുവനന്തപുരം: എംസി ജോസഫൈനുമായി ബന്ധപ്പെട്ട വിവാദം അവരുടെ ക്ഷമാപണത്തോടെ അവസാനിച്ചെന്ന ഡിവൈഎഫ്ഐയുടെ നിലപാട് വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് വിവാദത്തിൽ സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. യഥാർത്ഥ വിഷയം സ്ത്രീധനമാണ്. ജോസഫൈൻ വിവാദം അവരുടെ ക്ഷമാപണത്തോടെ അവസാനിച്ചു. യുവതിയോട് ഉള്ള പ്രതികരണം തെറ്റാണ് എന്ന് അവർതന്നെ പറഞ്ഞിട്ടുണ്ട്. അത് അവിടെ അവസാനിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ, ശരിയുടെ നിലപാട് തുറന്നു പറയുന്നവരെ എതിർക്കാൻ കൂട്ടത്തിൽ നിന്നു തന്നെ ചിലർ രംഗത്ത് വന്നത് ദൗർഭാഗ്യകരമാണെന്ന് വിമർശിച്ച് എഐഎസ്എഫ് രംഗത്തെത്തി. കിട്ടിയ അവസരം മുതലാക്കി റഹീമിനോട് ഇടയാൻ പോരാളി ഷാജിയും. റഹീമിനെ പേരെടുത്ത് പറയാതെയാണ് പോരാളി ഷാജിയുടെ പരിഹാസം. സിപിഐഎം സൈബറിടങ്ങളിൽ സജീവ സാന്നിദ്ധ്യമായ പോരാളി ഷാജിയും റഹീമും മുൻപും ഇടഞ്ഞിട്ടുണ്ട്. പോരാളി ഷാജിയുടെ നിലപാടുകളും കാഴ്‌ച്ചപ്പാടുകളും പാർട്ടിയുടേതല്ലെന്ന് തുറന്നടിച്ച റഹീം മുഖമില്ലാത്തവനാണ് ഷാജിയെന്നും വ്യക്തമാക്കിയിരുന്നു.

എംസി ജോസഫൈനെ കിടന്ന് മരിച്ച് ന്യായീകരിച്ച ഉത്തമ വിപ്ലവ സിംഗങ്ങൾ ഇപ്പോഴും അത് തന്നെ മെഴുകി കൊണ്ടേയിരിക്കുന്നു. എന്നാൽ പാർട്ടി അവർക്ക് പറ്റിയ തെറ്റ് വളരെ ഭംഗിയായി തിരുത്തുകയും ചെയ്തിരിക്കുന്നുവെന്നാണ് പോരാളി ഷാജി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

വളരെ അഭിമാനവും സന്തോഷവും തോന്നിയ നിമിഷം...

വിമർശനങ്ങളെ ശരിയായ രീതിയിൽ തന്നെ സ്വീകരിച്ചു കൊണ്ട് അതിലെ ശരികൾ പരിശോധിച്ച് കൊണ്ട് അതിവേഗം നടപടി കൈക്കൊള്ളാൻ ഇടത് സർക്കാരും ഇടത് മുന്നണിയും തീരുമാനിച്ചു.. ഫലം ഉത്തരവാദിത്വ കുറവോടെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് തുടർന്ന എംസി ജോസഫൈൻ തൽസ്ഥാനത്ത് നിന്ന് തത്ക്ഷണം തെറിച്ചു...

ഇത്തരം നടപടികളും മാതൃകകളുമാണ് ഈ പാർട്ടിയുടെയും മുന്നണിയുടെയും സൗന്ദര്യവും പ്രത്യേകതയും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.. അതുകൊണ്ടാണ് എന്നുമെപ്പോഴും ഈ പാർട്ടിയിൽ വിശ്വാസമർപ്പിക്കുന്നതും പാർട്ടി ഒരു ഊർജമായി മനസ്സിൽ നിറയുന്നതും.. എന്നാൽ അതിനിയും മനസിലാവാത്ത ഇത്തിൾ കണ്ണികളുണ്ട് ഇവിടെ..

ഏത് തെറ്റിനെയും നിർബാധം ന്യായീകരിച്ചു കൊണ്ടിരിക്കും.. തെറ്റ് ചൂണ്ടിക്കട്ടുന്നവരെ പാർട്ടി വിരുദ്ധരാക്കി മുദ്ര കുത്തും.. ഏതൊരു പാർട്ടിയെയും മലീമസമാക്കുന്നതും ജനങ്ങളിൽ നിന്ന് അകറ്റുന്നതും ഇത്തരം ഇത്തിൽ കണ്ണികളാണ്..

ഭാഗ്യവശാൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കാൽ ചുവട്ടിൽ കിടക്കുന്ന ഇത്തരം വാഴ്‌ത്തു പാട്ടുകാരെ യഥാവിധം തിരിച്ചറിയുന്നുണ്ട്..
പൊതു ജനങ്ങൾ ചൂണ്ടിക്കാണിക്കുന്ന തെറ്റുകളിൽ തെറ്റ് പറ്റിയെന്നു പാർട്ടി സമ്മതിക്കുകയും തിരുത്തലുകൾ വരുത്തി കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു..

എംസി ജോസഫൈനെ കിടന്ന് മരിച് ന്യായീകരിച്ച ഉത്തമ വിപ്ലവ സിംഗങ്ങൾ ഇപ്പോഴും അത് തന്നെ മെഴുകി കൊണ്ടേയിരിക്കുന്നു.. എന്നാൽ പാർട്ടി അവർക്ക് പറ്റിയ തെറ്റ് വളരെ ഭംഗിയായി തിരുത്തുകയും ചെയ്തിരിക്കുന്നു.. തെറ്റുകൾ ചൂണ്ടിക്കാട്ടി ശരികളെ ഏറ്റു പിടിച്ചു ശുദ്ധിയോടെ ഒഴുകുന്ന ഒരു വലിയ ജന സഞ്ചയം ഈ പാർട്ടിക്കുണ്ട്.. അതുകൊണ്ട് തന്നെയാണ് നാം പൂർവാധികം ഭംഗിയോടെ ഇവിടെ നില നിൽക്കുന്നത്..

ലാൽസലാം

എംസി ജോസഫൈനെതിരെ വ്യാപക വിമർശനമുയർന്നപ്പോൾ അവരെ പ്രതിരോധിച്ച് രംഗത്തെത്തിയ ഡിവൈഎഫ്ഐയെ പരോക്ഷമായി വിമർശിച്ച് സിപിഐയുടെ യുവജനസംഘടനയായ എഐഎസ്എഫും രംഗത്തെത്തിയിരുന്നു. ശരിയായ നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ കൂട്ടത്തിലുള്ളവർ തന്നെ എതിർപ്പുമായി രംഗത്തെത്തുന്നത് ദൗർഭാഗ്യകരമാണെന്ന് എഐഎസ്എഫ് വിമർശിച്ചു. ഭരണത്തിന്റെ കൊടിയുടെ നിറം നോക്കി നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയല്ല എഐഎസ്എഫ് എന്നും ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകൾക്ക് നേരെ മൗനം പാലിക്കാൻ തങ്ങൾ തയ്യാറല്ലെന്നും എഐഎസ്എഫ് പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് സംഘടന നിലപാടറിയിച്ചത്.

പ്രസ്താവന ഇങ്ങനെ:

ഭരണത്തിന്റെ കൊടിയുടെ നിറം നോക്കി നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയല്ല എഐഎസ്എഫ്.ഭരണത്തിലിരിക്കുന്നെന്ന് പറഞ്ഞ് തെറ്റുകൾക്ക് നേരെ മൗനം പാലിക്കാൻ AISF തയ്യാറല്ല. ഇത്തരത്തിൽ ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിർക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേർന്നതല്ല.ശരിയുടെ നിലപാട് തുറന്നു പറയുന്നവരെ എതിർക്കാൻ കൂട്ടത്തിൽ നിന്നു തന്നെ ചിലർ രംഗത്ത് വന്നത് ദൗർഭാഗ്യകരമാണ്. ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് ചിലരെ ഓർമ്മപ്പെടുത്തുന്നു.