പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മകളെ മൂന്നു വർഷം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പിതാവിനെ ട്രിപ്പിൾ ജീവപര്യന്തത്തിന് ശിക്ഷിച്ച് അതിവേഗ പോക്സോ കോടതി. വെച്ചൂച്ചിറ പൊലീസ് ചാർജ് ചെയ്ത കേസിലാണ് അതിവേഗ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ജഡ്ജി കെഎൻ ഹരികുമാർ അപൂർവങ്ങളിൽ അപൂർവമായ ശിക്ഷ വിധിച്ചത്.

85,000 രൂപ നഷ്ടപരിഹാരം നൽകുന്നതിനും കോടതി ഉത്തരവിട്ടു. 2016 മുതൽ 19 വരെയാണ് പീഡനം നടന്നത്. കുട്ടിക്ക് ഒമ്പതു വയസുള്ളപ്പോൾ തുടങ്ങിയ പീഡനം 12 വയസു വരെ തുടർന്നു. 2019 ലാണ് വെച്ചൂച്ചിറ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്.

376 എച്ച് വകുപ്പ് അനുസരിച്ച് ജീവപര്യന്തം തടവും 25,000 രൂപ പിഴയും എൽ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 30,000 രൂപ പിഴയും 376 2(എൻ) വകുപ്പ് പ്രകാരം 25,000 രൂപ പിഴയും ജീവപര്യന്തം തടവുമാണ് വിധിച്ചിരിക്കുന്നത്.

സംരക്ഷിക്കേണ്ടയാൾ തന്നെ ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്തത് അംഗീകരിക്കാൻ കഴിയാത്തതും ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ. കിരൺ രാജ് ഹാജരായി.