ഭോപ്പാൽ: തിരഞ്ഞെടുപ്പിന് പിന്നാലെ മധ്യപ്രദേശിൽ വോട്ടീങ് മെഷിനുകൾ നശിപ്പിച്ചും മറ്റും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ വ്യാപകമായ ശ്രമങ്ങളാണ് നടക്കുന്നത്. സത്‌നയിൽ ഇവി എം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിന് പിന്നാലെ ചൊവ്വാഴ്ച പൊലീസ് കാന്റീനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോസ്റ്റൽ ബാലറ്റുകൾ കണ്ടെത്തി. കോൺഗ്രസ് പ്രവർത്തകരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന പോസ്റ്റൽ ബാലറ്റുകൾ കണ്ടെത്തിയത്.

മധ്യപ്രദേശിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ ശ്രമം നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് തൊട്ടു പിന്നാലെയാണ് പൊലീസ് കാന്റീനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോസ്റ്റൽ ബാലറ്റുകൾ കണ്ടെത്തി. കോൺഗ്രസ് പ്രവർത്തകരാണ് ചൊവ്വാഴ്ച ഇവ കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് ജോലിയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ നാലായിരത്തോളം പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തിരുന്നു. നവംബർ 18 നാണ് പോസ്റ്റൽ ബാലറ്റു വഴി വോട്ടുകൾ രേഖപ്പെടുത്തിയത്. പൊലീസ്, സ്പെഷ്യൽ ആംഡ് ഫോഴ്സുകൾ, ഹോംഗാർഡുകൾ, സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി തിരഞ്ഞെടുപ്പ് ജോലിയുള്ളവർക്കായാണ് നേരത്തെ വോട്ടെടുപ്പ് നടത്തിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് എത്തിയപ്പോൾ ബാലറ്റുകൾ നിറച്ച മൂന്നു കവറുകൾ പുറത്തു നിന്നും 250 ഓളം കവറുകൾ കാന്റീനിന്റെ ഉള്ളിൽ നിന്നും താൻ കണ്ടെത്തിയെന്ന് കോൺഗ്രസ് നേതാവ് കൃഷ്ണ ഗാട്ഗേ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു ദിവസമായി കവറുകൾ കാന്റീനിൽ അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഇതിനെ കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് ഗാട്ഗേ കൂട്ടിച്ചേർത്തു.