പത്തനംതിട്ട: വടക്കേ മലബാറിൽ ചില പഞ്ചായത്ത് വാർഡുകളിൽ മുഖം മറച്ചും പടം ഇല്ലാതെയുമൊക്കെ വോട്ട് തേടുന്ന മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥികളെ നാം കണ്ടിട്ടുണ്ട്. എന്നാലിതാ ഇവിടെ ഒരു പുരുഷ സ്ഥാനാർത്ഥി മാസ്‌ക് ധരിച്ച ചിത്രവുമായി പോസ്റ്റർ അടിച്ച് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.

അടൂർ നഗരസഭയിലെ 15-ാം വാർഡിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ചന്ദ്രശേഖരനാണ് മാസ്‌ക് വച്ച ചിത്രവുമായി പോസ്റ്റർ അടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. മുഖം മറച്ചാലും തന്റെ വോട്ടർമാർക്ക് തന്നെ തിരിച്ചറിയാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അനൂപ്. മാത്രവുമല്ല, തന്നെ കൊണ്ട് കഴിയാവുന്ന രീതിയിൽ കോവിഡ് ബോധവൽക്കരണമായിക്കോട്ടെയെന്നും അനൂപ് പറയുന്നു.

ദിവസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിലാണ് 15-ാം വാർഡിൽ അനൂപിന് സ്ഥാനാർത്ഥിത്വം ലഭിച്ചത്. ഡിസിസി ജനറൽ സെക്രട്ടറിയായ എസ് ബിനുവാണ് ഈ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചത്. 16-ാം വാർഡിലെ മുൻ കൗൺസിലറാണ് ബിനു. വാർഡ് കമ്മറ്റി ഒന്നടങ്കം അനൂപിന് വേണ്ടി നിലകൊണ്ടു. തർക്കത്തെ തുടർന്ന് ബ്ലോക്ക് കമ്മറ്റിയിലും മൂന്നു ദിവസത്തെ ചർച്ച നടന്നു. എന്നിട്ടും തീരുമാനമാകാതെ വന്നപ്പോൾ ഡിസിസിയുടെ സ്‌ക്രുട്ട്ണിങ് കമ്മറ്റിക്ക് വിടുകയായിരുന്നു.

സ്ഥാനാർത്ഥികൾ അതത് വാർഡുകളിൽ നിന്നുള്ളവർ തന്നെയാകണമെന്ന കെപിസിസി സർക്കുലർ അനൂപിന് അനുകൂലമാവുകയായിരുന്നു.വാർഡിലെ മൂൻ കൗൺസിലർ കൂടിയാണ് അനൂപ്.മാസ്‌ക് വച്ച ചിത്രവുമായുള്ള പോസ്റ്ററുകൾ വാർഡ് ഒട്ടാകെ പതിച്ചു കഴിഞ്ഞു.