ചെന്നൈ: ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് നടൻ പ്രകാശ് രാജ്. അസഹിഷ്ണുതയുടെ വക്താക്കളായ നരേന്ദ്ര മോദിയും അമിത് ഷായും യഥാർത്ഥ ഹിന്ദുക്കളല്ലെന്നും സിനിമകളെ അവയുടെ പേരിന്റെ പേരിൽ അക്രമിക്കുന്നത് ഹിന്ദുത്വരുടെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

സനൽകുമാർ ശശിധരന്റെ സെക്സി ദുർഗ സിനിമക്കെതിരെ ഹിന്ദുത്വ ശക്തികൾ നടത്തിയ ആക്രമണങ്ങളെ പറ്റിയുള്ള ചർച്ചക്കിടെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കും ബിജെപി നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ചത്. സെക്‌സി ദുർഗ എന്ന സിനിമ ഹിന്ദു വിരുദ്ധമാണെന്നു പറയുന്നതിൽ യുക്തിയില്ലെന്നു വ്യക്തമാക്കിയ പ്രകാശ് രാജ് എന്തു കൊണ്ട് സെക്‌സി ഫാത്തിമ, സെക്‌സി മേരി തുടങ്ങിയ പേരുകളിൽ സിനിമ ഉണ്ടാകുന്നില്ലെന്ന അവതാരകൻ രാഹുൽ കൻവലിന്റെ ചോദ്യത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

'താങ്കളുടെ ചോദ്യം ഉചിതമല്ല. (സനൽ കുമാർ) ഒരു സിനിമ ചെയ്തു. അതിന്റെ പേരാണ് സെക്‌സി ദുർഗ എന്നത്. ഫാത്തിമയെ പറ്റിയോ മേരിയോ പറ്റിയോ വിഷയം ഇല്ലാത്തതിനാലാണ് അവരെപ്പറ്റി സിനിമ ചെയ്യാത്തത്. അവർ (സിനിമക്കെതിരെ പ്രക്ഷോഭം നയിച്ചവർ) താങ്കളുടെ ചോദ്യത്തിന് മറുപടി നൽകില്ല. അവർക്ക് ദുർഗ വൈനിനെപ്പറ്റി പ്രശ്‌നമൊന്നുമില്ല. മട്ടൻ ഷോപ്പിന് ദുർഗ എന്നും ശിവ എന്നുമൊക്കെ പേരിടുന്നതിൽ അവർക്കൊരു കുഴപ്പവുമില്ല.

'സിനിമയിലൂടെ ഒരു കാര്യം പറയാൻ ശ്രമിക്കുന്ന സംവിധായകനാണ് അതിന് പേര് കണ്ടെത്തുക. അതിന് നിങ്ങളുടെ ഭാവനയുടെയും വ്യാമോഹങ്ങളുടെയും ആവശ്യമില്ല. ഞാൻ 'വിശുദ്ധ ഫാത്തിമ' എന്നൊരു സിനിമ ചെയ്തു എന്നുവെക്കുക; നിങ്ങൾക്കെന്താണ്?'

തുടർന്ന് അദ്ദേഹത്തോട് ചോദ്യം ചോദിച്ച ബിജെപി നേതാവിനും പ്രകാശ് രാജ് വായടപ്പിക്കുന്ന മറുപടി നൽകി. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തോട് ചോദ്യം ചോദിക്കാൻ എനിക്ക് അവകാശമുണ്ടെന്നും ഞാനത് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.