ബെംഗളൂരു: മഹാദായി നദീജല പ്രശ്നത്തിൽ കർണാടകയ്ക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ പ്രകാശ് രാജ്. ഞങ്ങൾ കർണ്ണാടകക്കാർക്ക് വെള്ളത്തിനുള്ള അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗോവയുമായി നദീജലം പങ്കിടുന്നത് സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് കർണാടകയിൽ ബന്ദ് നടക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. മഹാദായി പ്രശ്നത്തിൽ കൊടികളുടെ നിറം മറന്ന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ മറന്ന് സമരത്തിന് പിന്തുണ നൽകണം. വോട്ട് നേടാനുള്ള മാർഗമായും ഒരു രാഷ്ട്രീയ പാർട്ടിയും ഈ പ്രക്ഷോഭത്തെ കാണരുത്. ഈ സമരത്തിൽ നമ്മൾ ഒന്നിച്ച് നിൽക്കണം, അവകാശപ്പെട്ട ജലം നേടിയെടുക്കുന്നതിൽ കൂട്ടായി സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ന് നടന്ന ബന്ദ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. അമിത് ഷായുടെ കർണാടക സന്ദർശന വേളയിൽ ബന്ദ് ആചരിക്കുന്നത് കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി പറഞ്ഞു. മൈസൂരുവിൽ ഇന്ന് അമിത് ഷാ പങ്കെടുക്കുന്ന പൊതുയോഗം നടക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി നാലാം തീയതി ബെംഗളൂരു സന്ദർശിക്കുന്നുണ്ട്. അന്നും ബെംഗളൂരുവിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.