തിരുവനന്തപുരം: ലെഗ്ഗിൻസ് അണിഞ്ഞ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട എംഎൽഎ വസ്ത്രധാരണത്തിൽ മര്യാദ പുലർത്തുന്നില്ലെന്നും പുരുഷ സുഹൃത്തിനൊപ്പം അതിരുവിട്ട ബന്ധങ്ങളിൽ ഏർപ്പെടുന്നുവെന്നും സിപിഐ(എം) വനിതാ എംഎൽഎയ്ക്കെതിരെ നേതൃത്വത്തിന് പരാതി. എംഎൽഎയുടെ മണ്ഡലത്തിലെ ഏരിയാ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയതായും ഇതേത്തുടർന്ന് നേതൃത്വം ഇടപെട്ട് എംഎൽഎയ്ക്ക് 'വിലക്ക്' ഏർപ്പെടുത്തിയെന്നുമാണ് മംഗളം മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തത്. ഇത് ശരിവച്ച് പ്രതിഭാ ഹരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുമെത്തി. ഇതിലെ ആരോപണമെല്ലാം വിരൽ ചുണ്ടിയത് ജി സുധാകരനെന്ന മന്ത്രിക്ക് നേരെയായിരുന്നു. കായംകുളം എംഎൽഎയായ പ്രതിഭാ ഹരിയെ ഒതുക്കാൻ സുധാകരൻ ചരട് വലികൾ നടത്തുന്നുവെന്ന അഭ്യൂഹവും സജീവമായി. ഇത് ശരിവയ്ക്കുന്ന മറ്റൊരു വിവാദം കൂടി ആലപ്പുഴ സിപിഎമ്മിൽ ആളിക്കത്തുകയാണ്.

കായംകുളം എംഎ‍ൽഎ. പ്രതിഭാഹരിക്ക് പാർട്ടി പരിപാടികളിൽ സിപിഎമ്മിന്റെ അപ്രഖ്യാപിത വിലക്കുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ജില്ലയിലെ പാർട്ടി പരിപാടികളിൽ അവർക്ക് ഇപ്പോൾ ക്ഷണമില്ല. അവരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ടവർക്ക് ജില്ലാനേതൃത്വം വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ജില്ലയിൽ പാർട്ടിയുടെയോ പോഷക സംഘടനകളുടെയോ പരിപാടികളിൽ പ്രതിഭാഹരിയെ കാണാറില്ല. നോട്ടു പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടത്തിയ മനുഷ്യച്ചങ്ങലയിൽ ഇവർ കണ്ണിയായതാണ് ഇതിനപവാദം. കായംകുളത്ത് ശനിയാഴ്ച ആരംഭിച്ച കെ.എസ്.ടി.എയുടെ ജില്ലാ സമ്മേളനത്തിലും അവർ ഒഴിവാക്കപ്പെട്ടു. എന്നാൽ, സ്‌കൂൾ വാർഷികങ്ങളിലും മറ്റും പങ്കെടുത്ത് പ്രതിഭ മണ്ഡലത്തിൽ തന്നെയുണ്ട് താനും. ഇതിനിടെയാണ് പുതിയ വിവാദമെത്തുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ എംഎൽഎമാർക്കു മുൻനിരയിൽ സീറ്റ് നിഷേധിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ നിരുപാധികം ക്ഷമ പറഞ്ഞുവെങ്കിലും പ്രശ്‌നം തീരില്ല. പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചു ജില്ലാ കലക്ടർക്കു നൽകിയ വിശദീകരണത്തിലാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ആർ. ശ്രീദേവി ഖേദം അറിയിച്ചത്.

മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎമാരെ പിൻനിരയിൽ ഇരുത്തി അപമാനിച്ച സംഭവമാണ് വിവാദത്തിന് കാരണം. അഞ്ച് എംഎൽഎമാരെ ഒരേ നിരയിൽ ഇരുത്തുന്നതിനു വേണ്ടിയാണു സീറ്റുകൾ പിൻനിരയിൽ ക്രമീകരിച്ചത്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ വേദി ക്രമീകരണത്തിലെ അപാകതകൾ തിരക്കുമൂലം അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ല. സംഭവത്തിൽ എംഎൽഎമാർക്കുണ്ടായ വിഷമത്തിൽ നിരുപാധികം ഖേദിക്കുന്നുവെന്നും പ്രിൻസിപ്പൽ വിശദീകരിക്കുന്നു. എന്നാൽ ഇത് സുധാകരനൊപ്പം പ്രതിഭാ ഹരി ഇരിക്കാതിരിക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഉദ്യോഗസ്ഥർക്ക് മുമ്പിൽ സീറ്റ് നൽകി. ഇതിലൂടെ പ്രതിഭാ ഹരിക്ക് സുധാകരന്റെ നിരയിൽ ഇരിപ്പിടം കിട്ടിയില്ല. ഈ സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ച് എംഎൽഎയായ എ.എം. ആരിഫും രംഗത്ത് വന്നിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ചേർന്ന സിപിഐ(എം) ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച് എംഎൽഎമാർ പരസ്യ വിമർശനം നടത്തിയതിൽ അതൃപ്തി അറിയിച്ചിരുന്നു. പ്രോട്ടോക്കോൾ ലംഘനമുണ്ടായതിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയവും പ്രതിഭാ ഹരിക്ക് എതിരായി ഉയർത്താനും സിപിഐ(എം) ആലപ്പുഴ നേതൃത്വം ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ പ്രതിഭ വിസമ്മതിച്ചതാണ് നേതൃത്വം ഗൗരവമായി കാണുന്നത്. പ്രോട്ടോകോൾ വിഷയത്തിലുള്ള എതിർപ്പിന്റെ ഭാഗമായിരുന്നുവത്രേ ഇത്. ആദ്യകാല മലയാളനോവലിലെ സ്ത്രീലമ്പടനായ കഥാപാത്രത്തെ പാർട്ടിയിലെ ഒരു നേതാവെന്നു സംശയിക്കും വിധം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടുവെന്നും ആക്ഷേപമുണ്ട്. ഇത് സുധാകരനെ അപമാനിക്കാനാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കായംകുളത്ത് പ്രതിഭാ ഹരിയെ എംഎൽഎ ആക്കാൻ മുൻകൈയെടുത്തത് സുധാകരനായിരുന്നു. എന്നാൽ പിന്നീട് തെറ്റി. എംഎൽഎയുടെ പുരുഷ സുഹൃത്തിനെതിരെ ആരോപണവും സിപിഐ(എം) തന്നെ ഉയർത്തി. ഇതോടെയാണ് പ്രതിഭാഹരിയുടെ ഒറ്റപ്പെടൽ തുടങ്ങുന്നത്.

എംഎ‍ൽഎ. ആയി അധികമാകും മുമ്പുതന്നെ പ്രതിഭയെ ഏരിയാകമ്മിറ്റി അംഗത്വത്തിൽ നിന്നു ഒഴിവാക്കിയിരുന്നു. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. കായംകുളം എംഎ‍ൽഎ.ആയതോടെ പ്രവർത്തനം അവിടേക്കുമാറിയതിനാലാണ് മാറ്റുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇതേവരെയും അവർക്കു പ്രവർത്തിക്കേണ്ട ഘടകം പാർട്ടി നിശ്ചയിച്ചിട്ടില്ല. എംഎ‍ൽഎ. ആയതിനു ശേഷമുള്ള പ്രതിഭയുടെ പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും പാർട്ടി നേതൃത്വം പൊതുവേ അതൃപ്തിയിലാണ്.