പൊൻകുന്നം: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്‌കാരം പൊൻകുന്നം സെന്റ് തോമസ് യാക്കോബ പള്ളിയിൽ നടത്തി. 94 വയസായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു മേരി ജോൺ അഖൗരി. 

ബീഹാറിലെ എം.എൽ.സി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയായ മേരി ജോണും ദീർഘകാലം എം.എൽ.സി ആയിരുന്നു.ജോലി തേടിയാണ് മേരി ബീഹാറിലെത്തിയത്. പിന്നീട് അവിടെ സ്ഥിര താമസമാക്കി. അപ്പോഴും ജന്മനാടിനോടായിരുന്നു സ്‌നേഹം. അത് മക്കളോട് പറയുകയും ചെയ്തു. ഇതുമനസ്സിലാക്കിയാണ് ജന്മനാട്ടിൽ സംസ്‌കാരം നടത്തിയത്

പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. മേരി ജോൺ കുമരകം കവളപ്പാറ കുടുംബാംഗമാണ്. സംസ്‌കാരം സ്വദേശത്തു നടത്തണമെന്ന് ഇവർ നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ പരുത്തുംപാറയിലെ ബന്ധുവീട്ടിൽ എത്തിച്ച മൃതദേഹം ശുശ്രൂഷകൾക്കുശേഷം വൈകിട്ട് അഞ്ചിനു പൊൻകുന്നം സെന്റ് തോമസ് യാക്കോബായാ പള്ളിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുംബയിലാണ് ഇവർ നിര്യാതയായത്.

പ്രിയങ്ക ചോപ്ര, സഹോദരൻ സിദ്ധാർത്ഥ് ചോപ്ര, മാതാവ് മധു അശോക് ചോപ്ര എന്നിവരുൾപ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊൻകുന്നത്ത് എത്തിയിരുന്നു. കുമരകത്ത് സംസ്‌കാരം നടത്താനായിരുന്നു ആദ്യം ബന്ധുക്കൾ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് പൊൻകുന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ചിങ്ങവനം പരുത്തുംപാറയിലെ ബന്ധുവീട്ടിൽ എത്തിച്ച മൃതദേഹം ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് അഞ്ചരയോടെ പൊൻകുന്നം സെന്റ് തോമസ് യാക്കോബ പള്ളിയിൽ എത്തിക്കുകയായിരുന്നു.

കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മക്കളും പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള പേരക്കുട്ടികളും ഭർത്താവ് അഖൗരിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മുംബൈ, ബിഹാർ എന്നിവിടങ്ങളിൽ നിന്നു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. ഈ ആഴ്ച ആദ്യമാണ് ജ്യോത്സ്‌ന അഖൗരിയുടെ 94ാം ജന്മദിനം ആഘോഷിച്ചത്.