ചെന്നൈ: മഞ്ഞിലാസ് എന്ന നിർമ്മാണക്കമ്പനിയിലൂടെ ഹൃദയഹാരിയായ നിരവധി സിനിമകൾ മലയാളത്തിനു സമ്മാനിച്ച നിർമ്മാതാവ് എം ഒ ജോസഫ് (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെതുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കുഞ്ഞമ്മയാണ് ഭാര്യ.

ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്രയായിരുന്നു മഞ്ഞിലാസ് ഫിലിംസ്. ചട്ടക്കാരി, വാഴ്‌വേ മായം, അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, അണിയറ, മിസി തുടങ്ങിയവ 26 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.

എറണാകുളത്ത് നിയമവിദ്യാർത്ഥിയായിരിക്കെ അസോസിയേറ്റ് പിക്‌ചേർസിലൂടെയാണ് എം ഒ ജോസഫ് സിനിമാ ബന്ധം ആരംഭിച്ചത്. ഉദയാസ്റ്റുഡിയോയിൽ ജീവിതനൗകയുടെ ഷൂട്ടിങ് കണ്ടതാണ് സിനിമയുടെ ബാലപാഠം.

അസോസിയേറ്റ് പിക്‌ചേർസിൽ പതിനാറുകൊല്ലം പ്രവർത്തിച്ച അദ്ദേഹം പി ബാൽത്തസർ, എം വി ജോസഫ് എന്നിവരുമായിചേർന്ന് നവയുഗ പിക്‌ചേഴ്‌സ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. 'നാടൻ പെണ്ണ്' എന്ന ആദ്യ ചിത്രത്തിനുശേഷം അഭിപ്രായവ്യത്യാസങ്ങളേത്തുടർന്ന് പിന്മാറി.

തുടർന്നാണ് തറവാട്ടുപേരായ ' മഞ്ഞിലാസ്' എന്ന പേരിൽ സ്വന്തം സിനിമാ കമ്പനി രൂപവത്കരിച്ചത്. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങൾ മഞ്ഞിലാസിലൂടെ അദ്ദേഹം നിർമ്മിച്ചു. 'യക്ഷി'യാണ് മഞ്ഞിലാസിന്റെ ആദ്യ ചിത്രം. 1985ൽ പുറത്തിറങ്ങിയ 'പാറ'യാണ് അവസാനം നിർമ്മിച്ച ചിത്രം.