മൈസൂർ: മൈസൂരിലെ മഹാരാജ കോളേജിൽ നടന്ന പൃഥ്വിരാജ് ചിത്രം 'ജന ഗണ മന'യുടെ ചിത്രീകരണത്തിന് എതിർപ്പുമായി അദ്ധ്യാപകരും വിദ്യാർത്ഥികളും. മൈസൂർ സർവകലാശാലക്ക് കീഴിലുള്ള കോളേജിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ഞായാറാഴ്ച മുതലാണ് ചിത്രീകരണം ആരംഭിച്ചത്. ക്ലാസുകൾ നടക്കുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം നടന്നതാണ് അദ്ധ്യാപകർ ചിത്രീകരണത്തിന് എതിർപ്പ് പ്രകടിപ്പിക്കാൻ കാരണം.

സിനിമയിലെ കോടതി രംഗമാണ് ക്യാംപസിൽ ചിത്രീകരിച്ചത്. സർവകലാശാലയുടെ അനുമതി പ്രകാരമാണ് ചിത്രീകരണം നടന്നത്. എന്നാൽ അധ്യയനദിവസങ്ങളിൽ ചിത്രീകരണം നടത്താൻ അനുമതി നൽകിയ സർവകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലപാട്.

അതേസമയം അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്തുന്നതിൽ എതിർപ്പില്ലെന്നും അദ്ധ്യാപകർ അറിയിച്ചു. എന്നാൽ പ്രശ്‌നം കോളേജിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് കാണിച്ച് വിഷയത്തിൽ പ്രിൻസിപ്പൽ ഇടപ്പെട്ടില്ല. ക്ലാസുകൾ തടസ്സപ്പെടുത്തിക്കൊണ്ടല്ല ചിത്രീകരണം നടക്കുന്നതെന്ന് സർവകലാശാല രജിസ്ട്രാർ പ്രൊഫ. ആർ. ശിവപ്പ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ചിത്രീകരണത്തിന് അനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.