തിരുവനന്തപുരം: കരാർ നിയമനങ്ങളും കൺസൾട്ടൻസി നിയമനങ്ങളും അരങ്ങു വാഴുമ്പോൾ ഉറക്കിമളഞ്ഞ് പഠിച്ച് പരീക്ഷ എഴുതുന്നവർക്ക് കഷ്ടകാലം. പി എസ് സിയുടെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഏഴു മാസം മാത്രം ശേഷിക്കേ 14 ജില്ലകളിലുമായി ഇതുവരെ നിയമനം ലഭിച്ചത് 4330 പേർക്കു മാത്രമാണ്. റാങ്ക് ലിസ്റ്റുകളിൽ നിന്ന് 6332 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ ആകെ നിയമന ശുപാർശയിൽ നിന്ന് എൻജെഡി, തസ്തികമാറ്റം വഴിയുള്ള നിയമനം എന്നിവ കുറച്ചാൽ 4330 പേർക്കേ നിയമനം ലഭിച്ചുള്ളൂ. നിയമന ശുപാർശ അയച്ചുവെന്ന് വച്ച് ജോലി കിട്ടിയെന്നും അർദ്ധമില്ല.

ആറു മാസത്തിലധികമായി നിലവിലുള്ള ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതു കൃത്യമായി പാലിക്കാൻ വിവിധ വകുപ്പുകൾ ഒരുക്കമല്ല. ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിൽ താൽക്കാലികക്കാരെ നിയമിക്കും. സഖാക്കൾക്ക് ജോലി നൽകാനുള്ള മാർഗ്ഗമാണഅ ഇത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും അല്ലാതെയും നിയമിക്കുന്ന ഇവരെ പിന്നീട് തഞ്ചത്തിൽ സ്ഥിരപ്പെടുത്തും. സംസ്ഥാന ലൈബ്രറി കൗൺസിൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മലിനീകരണ നിയന്ത്രണ ബോർഡ്, ധാരാളം സഹകരണ എപ്പെക്‌സ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള നിയമനമെല്ലാം പിഎസ്‌സിക്കു വിട്ടിട്ട് വർഷങ്ങളായി. എന്നാൽ ചട്ടങ്ങൾ തയാറാക്കാതെ താൽക്കാലികക്കാരെ നിയമിക്കാനും സ്ഥിരപ്പെടുത്താനുമാണ് സർക്കാരിന് താൽപ്പര്യകൂടുതൽ. ഇതും പി എസ് സി പരീക്ഷ എഴുതുന്നവർക്ക് തിരിച്ചടിയാണ്.

14 ജില്ലകളിലുമായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 17% നിയമന ശുപാർശ മാത്രമാണ്. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 11,413 പേർക്കാണ് ശുപാർശ നൽകിയത്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന 2021 ഏപ്രിൽ ഒന്നിനുള്ളിൽ റിക്രൂട്ട്മന്റ് നടക്കണം. അല്ലെങ്കിൽ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ എത്തിയവർക്ക് നിരാശയാകും ഫലം. പതിനായിരത്തിൽ അധികം ഒഴിവുകൾ പ്രതീക്ഷിച്ചാണ് പലരും പരീക്ഷ എഴുതിയത്. എന്നാൽ പി എസ് സി പരീക്ഷ എഴുതുന്നവരോടുള്ള താൽപ്പര്യ കുറവ് നിയമനത്തിൽ പ്രതിഫലിച്ചു. കാലാവധി തീരും മുമ്പ് പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ നിരാശരാകേണ്ടി വരും. മെയിൻ, സപ്ലിമെന്ററി, ഭിന്നശേഷി വിഭാഗങ്ങളിൽ 36,783 പേരാണ് എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

എൽഡി ക്ലാർക്ക് തസ്തികയിൽ ഓരോ വർഷവും ഒഴിവുകൾ കുറയുകയാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ 6332 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ തവണത്തെ എൽഡിസി റാങ്ക് ലിസ്റ്റുകളിൽ നിന്ന് 11,413 പേർക്ക് നിയമന ശുപാർശ നൽകി. അതിനു മുൻപുള്ള (2012) റാങ്ക് ലിസ്റ്റിൽ നിന്ന് 12,181 പേർക്കും അതിനും മുൻപത്തെ (2009) റാങ്ക് ലിസ്റ്റിൽ നിന്ന് 15,357 പേർക്കുമാണ് നിയമന ശുപാർശ നൽകിയത്. പുതിയ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് ഇതിന് പ്രധാന കാരണം. ആശ്രിത നിയമനം കൂടിയതും പി എസ് സി പരീക്ഷ എഴുതുന്നവർക്ക് വിനയാമ്.

ഭക്ഷ്യസുരക്ഷാ വകുപ്പ്, എക്‌സൈസ്, റജിസ്‌ട്രേഷൻ തുടങ്ങി ധാരാളം വകുപ്പുകളിൽ വേണ്ടത്ര ക്ലാർക്ക് തസ്തിക നിലവിലില്ലെന്നതാണ് വസ്തുത.. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ തസ്തിക സൃഷ്ടിക്കാൻ തയ്യാറാകാത്ത സർക്കാർ കൺസൾട്ടൻസി നിയമനങ്ങൾക്ക് പ്രധാന്യം കൊടുക്കുന്നു. ആശ്രിത നിയമനം 5ശതമാനമായി നിജപ്പെടുത്തിയിട്ടും ധാരാളം വകുപ്പുകളിൽ ഇത് അട്ടിമറിക്കപ്പെടുന്നു. ആശ്രിത നിയമനം നടത്തിയ ശേഷം ബാക്കിയുള്ള ഒഴിവുകൾ മാത്രമേ ചില വകുപ്പുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ.

ആരോഗ്യ വകുപ്പിൽ 100 ഒഴിവുകൾ ഉണ്ടായതിൽ 97ലും ആശ്രിത നിയമനമാണ് നടത്തിയത്. പഞ്ചായത്ത് വകുപ്പിൽ 256 ഒഴിവുകളാണ് ആശ്രിത നിയമനത്തിനായി നീക്കിവച്ചത്. റവന്യൂ വകുപ്പിലാണ് ഇത് തന്നെയാണ് അവസ്ഥ. പ്രളയം, കോവിഡ് 19 തുടങ്ങിയ ദുരിതങ്ങളും എൽഡി ക്ലാർക്ക് നിയമനങ്ങളെ ബാധിച്ചു. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇക്കാരണങ്ങളാൽ വലിയ കുറവുണ്ടായി. സ്ഥാനക്കയറ്റ നിയമനങ്ങൾക്ക് നിശ്ചിത ശതമാനം ഒഴിവുകൾ മാത്രമേ നീക്കിവയ്ക്കാവൂ എന്ന വ്യവസ്ഥ വിവിധ വകുപ്പുകൾ പാലിക്കുന്നില്ല.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് കണക്കിലധികം ഒഴിവുകളിൽ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതും വിനയാണ്.അങ്ങനെ പി എസ് എസ് റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ നിരാശ കൂടുകയാണ്.