തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് കരാർ ഏറ്റെടുത്തിരുന്ന കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും (67) മരിച്ചു. ഇതിനു പിന്നാലെ കൊല്ലം വരിയചിറ സ്വദേശി ശബരി(14)യുടെയും മരണം സ്ഥിരീകരിച്ചതോടെ  ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി.

ഇന്നു മൂന്നു പേരുടെ മരണമാണു സ്ഥിരീകരിച്ചത്. നേരത്തെ സുരേന്ദ്രന്റെ സഹായിയായ കഴക്കൂട്ടം സ്വദേശി സത്യനും മരണത്തിനു കീഴടങ്ങിയിരുന്നു.

മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്നു സുരേന്ദ്രൻ. വൈകിട്ടു 3.35 ഓടെയാണു സുരേന്ദ്രൻ മരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലുള്ള അദ്ദേഹത്തിന്റെ വൻകുടലിനേറ്റ പരിക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയിരുന്നു. എങ്കിലും ഫലം കണ്ടില്ല. വൃക്കയുടെ പ്രവർത്തനവും നിലച്ചതോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.