'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമ തിയറ്ററുകളിലെത്തി അഞ്ചു വർഷം വർഷം പിന്നിടുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആർ.എസ് വിമൽ. മൊയ്തീനായിരുന്നു തന്റെ അജ്ഞാതനായ ആ ദൈവമെന്നാണ് വിമലിന്റെ വാക്കുകൾ. പാതിവഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നു നിന്റെ മൊയ്തീനെന്നും സംവിധായകൻ ഓർക്കുന്നു.

'അഞ്ച് വർഷങ്ങൾ... എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം...! അല്ലെങ്കിൽ പാതി വഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു... ഇന്നും മൊയ്തീനെ ഓർക്കുന്ന എല്ലാവർക്കും നന്ദി'', വിമൽ കുറിച്ചതിങ്ങനെ.

പൃഥ്വിരാജും പാർവതിയുമാണ് മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം പറഞ്ഞ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. 2015 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി. എം ജയചന്ദ്രന് ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും സിനിമ നേടിക്കൊടുത്തു. ടൊവിനോ തോമസ്, ബാല, സായ്കുമാർ, ലെന, സുരഭി ലക്ഷ്മി, സുധീർ കരമന, തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നു.