ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ കളിയാക്കാൻ കോൺഗ്രസുകാർ ഇപ്പോൾ ആകുന്നില്ല. പാർട്ടി ഉപാധ്യക്ഷന്റെ നിരന്തരമായ അവധിയെടുക്കലാണ് ഇതിന് കാരണം. എങ്ങോട്ടാണ് പോയതെന്ന് പലയാത്ര കഴിഞ്ഞത്തുമ്പോഴും ആരും അറിയുന്നില്ല. അതീവ രഹസ്യമായി വിശ്രമിക്കാനാണ് യാത്രകൾ. ഇന്ത്യയിൽ ഒരു മാസം നിന്നാൽ പിന്നെ ഒരു മാസം അജ്ഞാതവാസം.

ഇത് ഏറെ വിമർശന വിധേയമായി. ആർക്കും ന്യായീകരിക്കാനും കഴിയുന്നില്ല. അതിനിടെയിലാണ് പുതിയ യാത്ര. ഇതോടെ കോൺഗ്രസ് നേതാക്കൾ വെട്ടിലായി. പക്ഷേ അത് പുറത്തുകാട്ടാതിരിക്കാൻ പുതിയ ന്യായം പറയുകയാണ് അവർ. അടുത്ത തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ തറപറ്റിക്കാനുള്ള അടവുകളും അനുഭവങ്ങളും തേടി രാഹുൽ ഗാന്ധി ലോകയാത്രയ്‌ക്കൊരുങ്ങുന്നുവെന്നാണ് വിശദീകരണം. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുലിനെ ഒരുക്കിയെടുക്കുന്നതിനു മുന്നോടിയാണ് ഈ യാത്ര.

കഴിഞ്ഞമാസം നോർവേ സന്ദർശിച്ച രാഹുൽ സംരംഭകരും ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനു പുറമേ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ലോകത്തെ ഏറ്റവും വലിയ കേന്ദ്രവും സന്ദർശിച്ചിരുന്നു. ഈ മാസം അവസാനം യുഎസിലേക്കാണു യാത്ര. സിലിക്കൺ വാലി സന്ദർശിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചു കൂടുതലായി മനസ്സിലാക്കും. മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ഉപയോഗപ്രദമായ കാര്യങ്ങൾ പഠിച്ചു പ്രയോഗിക്കുകയാണു രാഹുലിന്റെ ലക്ഷ്യമെന്നു കോൺഗ്രസ് വിശദീകരിക്കുന്നു.

അങ്ങനെ രാഹുലിന്റെ യാത്രകളെ രാഷ്ട്രീയമാക്കി മാറ്റുകയാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പ് വരെ നിരന്തരയാത്രകൾ രാഹുലിന് നടത്താം. 2019ലെ തിരഞ്ഞെടുപ്പ് ഫലം വരെ ആരും അതിനെ ചോദ്യം ചെയ്യില്ല.