കണ്ണൂർ: കനത്ത മഴ കണ്ണൂർ ജില്ലയിൽ നാശംവിതച്ചു. പുഴകൾ കര കവിഞ്ഞ് ഒഴുകിയതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി. കർഷകരെ കണ്ണീരിലാഴ്‌ത്തിക്കൊണ്ട് ആയിരക്കണക്കിന് ഏക്കർ നെൽവയലുകൾ വെള്ളത്തിനടിയിലായി. കനത്ത മഴയിൽ നിരവധി വീടുകളും തകർന്നു.

രണ്ടുനാൾ നീണ്ടു നിന്ന മഴയിൽ കണ്ണൂർ ജില്ലയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മുഴപ്പിലങ്ങാട്, കടമ്പൂർ പഞ്ചായത്തുകളിൽ ഒട്ടേറെ വീടുകൾ തകരുകയും വെള്ളം കയറി നശിക്കുകയും ചെയ്തു. മുഴപ്പിലങ്ങാട് തെറിമ്മൽ ലക്ഷ്മി, കൂടക്കടവിലെ നടുങ്കണ്ടി വിനോദൻ എന്നിവരുടെ വീടുകൾ തകരുകയും മമ്മാക്കുന്നിലെ ബിന്ദുവിന്റെ വീട്ടു മതിൽ തകർന്നു വീഴുകയും ചെയ്തു എടക്കാട് മംഗലശേരി ഇല്ലത്ത് തണ്ടത്ത് അനിതയുടെ വീട്ടിൽ വെള്ളം ഇരച്ചു കയറി വീട്ടുപകരണങ്ങൾ നശിച്ചു.

ചക്കരക്കൽ ചെമ്പിലോട് പഞ്ചായത്തിലെ രണ്ടു വീടുകൾ ചെങ്കൽ മതിലിടിഞ്ഞു വീണു അടുക്കള ഭാഗവും കിണറും തകർന്നു. തൈക്കണ്ടിയിലെ സഹോദരങ്ങളായ ടി.കെ ഷംഷീർ, ടി.കെ നസീർ എന്നിവരുടെ വീടുകളാണ് തകർന്നത്.ചൊവ്വാഴ്‌ച്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. തലനാരിഴക്കാണ് വീട്ടുകാർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.

കനത്ത മഴയിൽ തോട്ടടയിലും വീടുകൾ തകർന്നു ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ, വൈസ് പ്രസിഡന്റ് പ്രസീത, വില്ലേജ് ഓഫിസർ ഹൃദ്യ എന്നിവർ സ്ഥലം സന്ദർശിച്ചു. കനത്ത മഴയിൽ കണ്ണൂർ കോർപറേഷൻ പരിധിയിലെ എടക്കാട് - ചാല ബൈപ്പാസ് പ്രദേശങ്ങൾ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ സന്ദർശിച്ചു.കാലവർഷക്കെടുതി നേരിടാൻ കണ്ണുർ കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളകെട്ടിൽ മുങ്ങിയത് വാഹനഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.